കൊല്ലം : കടലിൽ പോകുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അനുയോജ്യമായ രക്ഷാപ്രവർത്തന സംവിധാനം സംസ്ഥാനത്ത് ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കടലിൽ കാണാതായ കൊല്ലം സ്വദേശി ഗൗതം കൃഷ്ണയുടെ വീട്ടിൽ വനംവകുപ്പ് മന്ത്രി ഷിബു ബേബിജോണുമൊത്ത് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചശേഷമാണ് അറിയിച്ചത്.
നാളിതുവരെ ഉണ്ടായിട്ടില്ലാത്ത സർവ സംവിധാനങ്ങളേയും സംയോജിപ്പിച്ചുള്ള തിരച്ചിലാണ് തുടരുന്നത്. പ്രതികൂലകാലാവസ്ഥയേയും മറികടന്നുള്ള ശ്രമങ്ങൾ നടത്തുകയാണ്. കാലാവസ്ഥാ പ്രവചനം കൃത്യതയോടെയെന്നുറപ്പാക്കുന്ന, രാജ്യത്തിന് തന്നെ മാതൃകയാകുന്ന സംവിധാനം സംസ്ഥാനത്ത് വികസിപ്പിക്കും. ഇതേ ദീർഘവീക്ഷണം മുൻനിർത്തിയാണ് സംവിധാനത്തിന് ബജറ്റിൽ തുക വകയിരുത്തിയത്. പുതിയ സംവിധാനത്തിൽ പ്രാദേശിക അറിവുകൾകൂടി ഉൾപ്പെടുത്തും, ഇതിനായി മത്സ്യതൊഴിലാളികളുടെ പ്രാതിനിധ്യവും ഉറപ്പാക്കും.
തീരദേശ പോലീസിന്റെ സന്നാഹങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ആധുനീകരണം ഉൾപ്പടെ നടപ്പാക്കും. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലിനായി കടലുമായിബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികളുടെയെല്ലാം സംവിധാനങ്ങൾ മെച്ചപ്പെടുത്തും. തീരശോഷണം നിയന്ത്രിക്കുന്നതിന് കടൽഭിത്തി നിർമാണം സമയബന്ധിതമായി നടപ്പിലാക്കും.
ദുരന്തമുഖത്ത് തുടക്കംമുതൽ മന്ത്രി ഷിബു ബേബിജോണിന്റെ ക്രിയാത്മക ഇടപടെലാണുള്ളത്. മണിക്കൂറുകളുടെ ഇടവേളയിൽ തിരച്ചിൽ പുരോഗതി വിലയിരുത്തുംവിധമായിരുന്നു പ്രവർത്തനം. തലസ്ഥാനത്ത് നടന്ന അപകടങ്ങളിലും ഇതേ സമീപനമായിരുന്നു മന്ത്രിയുടേതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ജില്ലാ കലക്ടർ ആനി ജൂല തോമസ്, പ്രാദേശിക രാഷ്ട്രീയകക്ഷി പ്രതിനിധികൾ, മത്സ്യതൊഴിലാളി സംഘടനാ നേതാക്കൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
