കൊട്ടാരക്കര : നീലേശ്വരം മുക്കോണിമുക്കിൽ ഉണ്ടായ ടിപ്പർ ലോറി അപകടത്തിൽ ടിപ്പറിന് ഫിറ്റ്നസ് നൽകിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധിൻ ഗോപി, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശരത് എസ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
വാഹനത്തിന് ഫിറ്റ്നസ് നൽകിയതിൽ വീഴ്ചയെന്ന ആരോപണത്തിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായിരിക്കുന്നത്.
അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ അടക്കം പറഞ്ഞിരുന്നു. വാഹനം പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങിയപ്പോൾ വേഗത കുറച്ചില്ല. എഫ്ഐആറിലും അതുതന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ബോധപൂർവ്വം അലക്ഷ്യമായി വാഹനമോടിക്കൽ, അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പും ചുമത്തി കേസെടുത്തു. കടുത്ത നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു. അപകടം വരുത്തിയ ടിപ്പർ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ടിപ്പർ ഓടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല.
ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. അപകട സമയത്ത് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫ് ആക്കിയ നിലയിലായിരുന്നുവെന്നും അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. അപകടത്തിൽപ്പെട്ട വാഹനത്തെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ കണ്ടെത്തലുകളാണ് ഉണ്ടായിരിക്കുന്നത്.
അപകടമുണ്ടാക്കിയ ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ട്. മുൻപും പലതവണ നിയമലംഘനങ്ങൾക്ക് ഈ വാഹനം പിടിക്കപ്പെട്ടിട്ടുള്ളതാണ്. മണ്ണു കയറ്റി വന്ന ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പെടെ എട്ട് പേരാണ് അപകടത്തിൽപ്പെട്ടത്. കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിവ്, നീലേശ്വരം മൂക്കോണിമുക്ക് സ്വദേശിയായ അജയകുമാർ എന്നിവർ അപകടത്തിൽ മരണപ്പെട്ടു.
ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പർ ഡ്രൈവർ ചവറ സ്വദേശിയായ നിസാമിനും അപകടത്തിൽ പരിക്കേറ്റു.
Kundara MEDIA
Facebook | Instagram | Youtube | Website
