പത്തനാപുരം: ആയിരത്തിലേറെ അഗതികൾക്കും ആലംബഹീനർക്കും അഭയവും സംരക്ഷണവും നൽകുന്ന പത്തനാപുരം ഗാന്ധിഭവനിലെ പ്രിയ മകൾ ചൈതന്യയുടെ വിവാഹം ഇന്ന് ഗാന്ധിഭവനിൽ വെച്ച് നടന്നു.

തിരുവനന്തപുരം പാറശ്ശാല ആട്ടമൻകാട് കമൽ നിവാസിൽ കമലാസനൻ – സരസ്വതി ദമ്പതികളുടെ മകനും ബി.എസ്.സി നഴ്സിംഗ് ബിരുദധാരിയുമായ അഖിൽ.എസ്. കമലാണ് വരൻ. ഇന്ന് രാവിലെ 11 ന് പത്തനാപുരം ഗാന്ധിഭവനിലാണ് വിവാഹം നടന്നത്. മാതാപിതാക്കളെ കണ്ട ഓർമ്മയില്ലാത്ത ചൈതന്യയുടെ ബാല്യകാലം ദുരിതപൂർണമായിരുന്നു. രണ്ട് സഹോദരിമാർ മാത്രമായിരുന്നു ആശ്രയം.

അകന്ന ബന്ധുവീട്ടിൽ വീട്ടു ജോലികൾ ചെയ്യുമ്പോഴും പഠനം ഉപേക്ഷിക്കാൻ ചൈതന്യ തയ്യാറായില്ല. അപ്രതീക്ഷിതമായി ബന്ധുവീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടതോടെ മൂന്ന് സഹോദരിമാരെയും ഗാന്ധിഭവനിലെത്തിക്കുകയായിരുന്നു. മുത്ത സഹോദരി സ്പെഷ്യൽ സ്കൂൾ ട്രെയിനിംഗ് കോഴ്സ് പൂർത്തിയാക്കി. രണ്ടാമത്തെ സഹോദരി ജനറൽ നഴ്സിംഗ് പഠനം പൂർത്തിയാക്കി. ഇരുവരുടെയും വിവാഹവും ഗാന്ധിഭവൻ്റെ നേതൃത്വ ത്തിൽ നടത്തി. ഒരാൾ തിരുവനന്തപുരത്തും മറ്റൊരാൾ കോട്ടയത്തും കുടുംബജീവിതം നയിക്കുന്നു.

ജനറൽ നഴ്‌സിംഗിനു ശേഷം പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും മികച്ച നിലയിൽ പൂർത്തിയാക്കിയ ചൈതന്യ കൊല്ലം ഉപാസന നഴ്‌സിംഗ് കോളേജിൽ ലക്‌ചററായി ജോലി ചെയ്തുവരുന്നതിനിടെയാണ് അയർലൻഡിലേക്ക് പോയത്. അഖിലും അയർലൻഡിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. ഇന്ന് ഗാന്ധിഭവനിലെ അച്ഛനമ്മമാരുടെയും ആയിരങ്ങളുടെ നാഥനായ ഡോ. പുനലൂർ സോമരാജൻ്റെയും ഭാര്യ പ്രസന്നയുടെയും പ്രിയപ്പെട്ട മകളാണ് ചൈതന്യ.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
