കൊല്ലം: തട്ടുകടയിൽ ദോശ ഓർഡർ ചെയ്ത് കിട്ടാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് വൻ അക്രമത്തിൽ. ശൂരനാട് കോയിക്കൽ ചന്തയിൽ ഇന്നലെ രാവിലെ എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മനാഫും ഭാര്യയും ചേർന്ന് നടത്തുന്ന തട്ടുകട മൂന്നംഗ സംഘം അടിച്ചുതകർക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു.
രാവിലെ കടയിലെത്തിയ മൂന്നംഗ സംഘം ദോശ ആവശ്യപ്പെട്ടു. എന്നാൽ, നേരത്തെ എത്തിയ മറ്റ് ഉപഭോക്താക്കൾക്ക് ആദ്യം ഭക്ഷണം നൽകിയതാണ് ഇവരെ പ്രകോപിപ്പിച്ചത്. ദോശ നൽകാൻ മനപ്പൂർവ്വം വൈകിക്കുന്നുവെന്നാരോപിച്ച് തുടങ്ങിയ തർക്കം നിമിഷങ്ങൾക്കകം അക്രമാസക്തമായ കയ്യാങ്കളിയിലേക്ക് നീങ്ങി.
രോഷാകുലരായ സംഘം കടയിലെ ചില്ല് അലമാരകളും പാത്രങ്ങളും ഉപകരണങ്ങളും അടിച്ചുതകർത്തു. തടയാൻ ശ്രമിച്ച ദമ്പതികൾക്ക് നേരെയും അതിക്രമമുണ്ടായി. വലിയ തോതിലുള്ള നാശനഷ്ടമാണ് കടയ്ക്ക് സംഭവിച്ചിട്ടുള്ളത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനു നേരെയും പ്രതികൾ തട്ടിക്കയറി. ഇതിനിടയിൽ സംഘർഷത്തിനിടെ താഴെ വീണ് തലയ്ക്ക് പരിക്കേറ്റ ഒന്നാം പ്രതി അജിയെ പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
സ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ടാം പ്രതി രമേശനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും ഒടുവിൽ കായംകുളം റെയിൽവേ സ്റ്റേഷനിൽ വെച്ച് ഇയാളെ വലയിലാക്കുകയുമായിരുന്നു. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിൽ പോയ മൂന്നാമനായി പോലീസ് തെരച്ചിൽ തുടരുകയാണ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
