കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായി എന്ന് വരണാധികാരിയായ ജില്ലാ കലക്ടർ എൻ. ദേവിദാസ്. ഫലപ്രഖ്യാപനദിനംവരെ വോട്ടുരേഖപ്പെടുത്തിയ യന്ത്രങ്ങളെല്ലാം സുരക്ഷിതമായിരിക്കുമെന്നും വ്യക്തമാക്കി. സെയിന്റ് അലോഷ്യസ് സ്‌കൂളിൽ യന്ത്രങ്ങളെല്ലാം സുരക്ഷിതമായി സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി സീൽ ചെയ്ത ശേഷമാണ് അറിയിപ്പ്. ഏഴു മണ്ഡലങ്ങൾക്കുമായി 29 സ്‌ട്രോംഗ് റൂമുകളുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ 5.30ന് മോക്‌പോളിംഗോടെ തുടങ്ങിയ വോട്ടെടുപ്പ് പ്രവർത്തനങ്ങൾ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ സെയിന്റ് അലോഷ്യസ് സ്‌കൂളിൽ ഒരു സ്വതന്ത്ര സ്ഥാനാർഥിയുടേയും എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാർഥികളുടെ പ്രതിനിധികൾ എന്നിവരുടെയും സാന്നിധ്യത്തിൽ ജില്ലാ കലക്ടറുടേയും തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ അരവിന്ദ് പാൽ സിംഗ് സന്ധുവിന്റേയും അധ്യക്ഷതയിൽ ചേർന്ന സ്‌ക്രൂട്ടിനിയോടെയാണ് പൂർണമായത്.
സുരക്ഷാക്രമീകരണങ്ങളെല്ലാം പരിശോധിച്ച് ഉറപ്പാക്കിയാണ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രം കൂടിയായ സ്‌കൂളിൽ സൂക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിലാണ് നടത്തിയതെന്ന് പൊതു നിരീക്ഷകൻ വിലയിരുത്തി. അവസാനവട്ട ക്രമീകരണങ്ങളിലും പരിശോധനായോഗത്തിലും ഏഴു നിയമസഭ മണ്ഡലങ്ങളിലേയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, സിറ്റി പൊലിസ് കമ്മിഷണർ വിവേക് കുമാർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ജേക്കബ് സഞ്ജയ് ജോൺ, എ. ഡി. എം സി. എസ്. അനിൽ, മറ്റു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp