എഴുകോൺ: എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലെ നഴ്സിംഗ് വിഭാഗം കരാർ ജീവനക്കാരിയായ ചിഞ്ചു രാജിന്റെ വയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ മോപ്പ് വയറ്റിൽ മറന്നുവെച്ചു തുന്നിക്കെട്ടിയ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാരെ സംസ്ഥാനത്തിന് പുറത്തേക്ക് സ്ഥലംമാറ്റി.
ഗൈനക്കോളജി വിഭാഗം മേധാവി ഡോ.പി ഇന്ദിര, ഡോ. എൽ. ധന്യ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
ഡോ. ധന്യയെ ഗുജറാത്തിലെ ബാപ്പു നഗറിലേക്കും ഡോ.ഇന്ദിരയെ രാജസ്ഥാനിലെ ഉദയപുരിയിലേക്കുമാണ് സ്ഥലം മാറ്റിയത്.
മാർച്ച് 11 നു ആയിരുന്നു ശസ്ത്രക്രിയ നടന്നത്. ഇടയ്ക്കോട് കാർത്തികയിൽ ചിഞ്ചു രാജിന്റെ പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രമായ വേദന അനുഭവപെട്ടതിനെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ സ്കാനിംഗ് സെന്ററിൽ സ്കാൻ ചെയ്തപ്പോഴാണ് രക്തം തുടയ്ക്കാൻ ഉപയോഗിക്കുന്ന സർജിക്കൽ മോപ്പ് വയറ്റിനുള്ളിൽ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയിലായ യുവതിയെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ചികിൽസിക്കുകയായിരുന്നു.
ഈ ശാസ്ത്രക്രിയയിലെ പിഴവ് വിവാദമായതോടെ ഇ.എസ്.ഐ സോണൽ മെഡിക്കൽ കമ്മീഷണർ സംഘം ആശുപത്രിയിലെത്തി അന്വേഷണം നടത്തിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശസ്ത്രക്രിയയിലെ വീഴ്ച ചൂണ്ടിക്കാട്ടി നടപടി എടുത്തത്.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ