കൊല്ലം : ജില്ലയിൽ സ്വകാര്യ ബസുകളിൽ വാതിലുകൾ അടയ്ക്കാതെ സർവീസ് നടത്തുന്നതിനെതിരേ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടറുടെ ചുമതലയിലുള്ള എ.ഡി.എം ജി. നിർമൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷ അവലോകന യോഗത്തിൽ തീരുമാനം.
നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് വീഡിയോ പകർത്തി 9188961202 കൺട്രോൾ റൂം നമ്പറിൽ അറിയിക്കാം. ബസുകളിലെ വാതിലുകൾ വലിച്ചുകെട്ടിവെയ്ക്കുന്നത് അനുവദിക്കില്ല. കർശന പരിശോധന നടത്തി പിഴയും ഈടാക്കും.
റോഡുകളിൽ കാഴ്ചകൾ മറയ്ക്കുന്ന വിധത്തിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നിർദേശിച്ചു. അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ് ബോർഡുകളും സമാന നിർമിതികളും നീക്കുന്നത് ഉറപ്പാക്കണം. കൊട്ടാരക്കര-ആയൂർ റോഡിൽ എസ്.ബി.ഐ ജങ്ഷനിൽ റോഡപകടങ്ങൾ നടക്കുന്നത് സംബന്ധിച്ച് എം.വി.ഡി, പൊലീസ്, കെ.എസ്.ടി.പി, ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറി എന്നിവർ സംയുക്ത പരിശോധന നടത്തും.
പുനലൂർ- അഞ്ചൽ പാതയിൽ അടുക്കലമൂല ഭാഗത്ത് സുരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്ലിങ്കർ ലൈറ്റ് സ്ഥാപിക്കാൻ നടപടിയായി.
ഇരുചക്രവാഹന അപകടങ്ങൾ കുറയ്ക്കുന്നതിന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ, ട്രാക്കുമായി സഹകരിച്ച് ‘ജെന്റിൽ റൈഡർ’ ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. സുരക്ഷിതമായി വാഹനമോടിക്കുന്നതിന് പ്രായോഗിക പരിശീലനം ഉൾപ്പെടെ നൽകും. ഓഗസ്റ്റ് 17ന് ആശ്രാമം ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി ക്യാഷ് പ്രൈസ് സഹിതം സമ്മാനങ്ങൾ നൽകുമെന്നും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എ.കെ ദിലു അറിയിച്ചു
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080