ഷാർജ : പോലീസ് കാറുകളിൽ uവിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി. അടുത്തിടെ മോഷണങ്ങൾ വർദ്ധിച്ചതിനാലാണിത്. കാറിനുള്ളിൽ സാധനങ്ങൾ കാണുന്നത് മോഷ്ടാക്കളെ ആകർഷിക്കും. വാഹനം ലോക്ക് ചെയ്യാനും വിലപിടിപ്പുള്ളവ മറച്ചുവെക്കാനും പോലീസ് നിർദ്ദേശിക്കുന്നു. അശ്രദ്ധ ഒഴിവാക്കി സ്വത്ത് സുരക്ഷിതമാക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണ്. സംശയകരമായ സാഹചര്യങ്ങൾ പോലീസിനെ അറിയിക്കണം.
യുഎഇ: കാറിൽ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കരുതെന്ന് ഷാർജ പോലീസിന്റെ കർശന മുന്നറിയിപ്പ്. വിലപിടിപ്പുള്ള വസ്തുക്കൾ ഒരു കാരണവശാലും കാറിനുള്ളിൽ സൂക്ഷിക്കരുതെന്നാണ് നിർദ്ദേശം. ഷോപ്പിംഗ് മാളുകളിലും പാർക്കിംഗ് സ്ഥലങ്ങളിലും ഉൾപ്പെടെ വാഹനങ്ങൾ പാർക്ക് ചെയ്യുമ്പോൾ ഈ നിർദ്ദേശം പ്രത്യേകം ശ്രദ്ധിക്കണം.
കാറിനുള്ളിൽ പണമോ, ലാപ്ടോപ്പോ, മൊബൈൽ ഫോണോ, ബാഗുകളോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ കാണുന്നത് മോഷ്ടാക്കളെ ആകർഷിക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് ഓർമ്മിപ്പിക്കുന്നു. ഈ ലളിതമായ മുൻകരുതൽ വലിയ നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും അറിയിച്ചു.
അടുത്തിടെ ഷാർജയിൽ ഇത്തരത്തിലുള്ള നിരവധി മോഷണ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കൈയിൽ വിലപിടിപ്പുള്ളവ കരുതുന്നതിനേക്കാൾ കാറിൽ വെക്കുന്നത് സുരക്ഷിതമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. എന്നാൽ ഇത് മോഷ്ടാക്കളെ കൂടുതൽ ആകർഷിക്കുകയാണ് ചെയ്യുന്നത്. നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും കേസുകൾ വർദ്ധിച്ചതിനാലാണ് കർശന നടപടികളിലേക്ക് പോലീസ് കടന്നത്.
യാത്രക്കാരുടെ ശ്രദ്ധ മാറ്റി മോഷ്ടാക്കൾ സാധനങ്ങൾ മോഷ്ടിക്കുന്നത് തെളിയിക്കാൻ പോലീസ് ഒരു പരീക്ഷണം പോലും നടത്തിയിരുന്നു. കാർ പൂട്ടാൻ മറക്കുമ്പോഴോ വിലപിടിപ്പുള്ള സാധനങ്ങൾ കാണത്തക്ക രീതിയിൽ ഉപേക്ഷിക്കുമ്പോഴോ മോഷണത്തിനുള്ള എളുപ്പ മാർഗമായി ഇത് മാറുന്നുവെന്നും ഈ പരീക്ഷണത്തിലൂടെ തെളിയിച്ചു.
പൊതുസ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകൾക്ക് മോഷണ സാധ്യത കൂടുതലാണ്. ഒരു ഫോൺ, ബാഗ് അല്ലെങ്കിൽ പേഴ്സ് സീറ്റിൽ കുറച്ചു നേരത്തേക്ക് പോലും വയ്ക്കുന്നത് ഒഴിവാക്കണമെന്ന് പോലീസ് നിർദ്ദേശിക്കുന്നു. “Your belongings are your responsibility” എന്ന പേരിലുള്ള നിരന്തര ബോധവൽക്കരണ കാമ്പെയ്‌നുകൾ ഷാർജ പോലീസ് വ്യാപകമായി നടത്തിവരികയാണ്
കൂടാതെ മോഷ്ടാക്കൾ പലപ്പോഴും പുതിയ തന്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്. വാഹനത്തിന്റെ ടയറിൽ പങ്ചർ ഉണ്ടെന്ന് നടിക്കുകയോ ശ്രദ്ധ തിരിക്കാൻ മറ്റ് വഴികൾ ഉപയോഗിക്കുകയോ ചെയ്ത് ഡ്രൈവറെ പുറത്തിറക്കിയ ശേഷം മോഷണം നടത്തുന്നത് ഇതിനുദാഹരണമാണ്. അതിനാൽ, നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമാക്കേണ്ടത് നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് പോലീസ് ആവർത്തിച്ചു.