ചെന്നൈ: ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കാൻ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചത്.
മേയ് ഏഴ് മുതൽ ജൂൺ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുക. ഇക്കാര്യത്തിൽ രാജ്യവ്യാപകമായി വിശദമായ പരസ്യം നൽകണമെന്നും നീലഗിരി, ദിണ്ടിഗൽ ജില്ലാ കളക്ടർമാർക്ക് കോടതി നിർദ്ദേശം നൽകി. ഒരു ദിവസം എത്ര പേർക്ക് പ്രവേശനം നൽകണമെന്ന് കോടതി നിർദ്ദേശിച്ചിട്ടില്ല.
ഏതുതരം വാഹനം, യാത്ര ചെയ്യുന്നവരുടെ എണ്ണം, പകൽ മാത്രമാണോ യാത്ര അതോ രാത്രി തങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനും കോടതി കളക്ടർമാർക്ക് നിർദേശം നൽകി. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിർദേശം.
ഒരു ദിവസം രണ്ട് സ്ഥലങ്ങളിലേക്കും വരുന്ന വാഹനങ്ങളുടെ കണക്കുകൾ ഭയാനകമാണെന്ന് കോടതി പറഞ്ഞു. ആറോളം ചെക്കുപോസ്റ്റുകളിലൂടെ ദിനംപ്രതി 20,000 വാഹനങ്ങളാണ് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്നത്. ഇത് ജനജീവിതത്തെയും പരിസ്ഥിതി-വന്യജീവി എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, പ്രദേശവാസികൾക്ക് ഇ പാസ് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എൻ.സതീഷ് കുമാർ, ഡി.ഭരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp