ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാടിന് പ്രതീക്ഷ നൽകി പ്രധാനമന്ത്രിയുടെ സന്ദർശനം. വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി അവലോകന യോഗത്തിലും പങ്കെടുത്തു.

വയനാട് : ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാടിന് പ്രതീക്ഷ നൽകി പ്രധാനമന്ത്രിയുടെ സന്ദർശനം. രാവിലെ വ്യോമസേനയുടെ വിമാനത്തിൽ കണ്ണൂർ എത്തിയ പ്രധാനമന്ത്രിയെ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും, മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം കൽപ്പറ്റയിൽ അവലോകന യോഗത്തിൽ പങ്കെടുത്തു.ന്യൂഡൽഹിയിലേക്ക് മടങ്ങാനായി കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് യാത്രയാക്കി.വയനാട്ടിലെ ദുരന്ത ഭൂമിയിൽ വ്യോമ നിരീക്ഷണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൽപ്പറ്റയിൽ നിന്ന് റോഡ് മാർഗം ചൂരൽമലയിലെത്തി.ചൂരൽമലയിലെ ദുരന്ത ഭൂമിയിൽ അദ്ദേഹം ഏറെ നേരം ചെലവഴിച്ചു.

ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ജിവിഎച്ച്എസ് സ്കൂളും തകർന്ന വീടുകളും പ്രധാനമന്ത്രി കണ്ടു. വെള്ളാർമല സ്കൂളിലെ കുട്ടികളുടെ പഠനത്തെക്കുറിച്ച് ഉൾപ്പടെ അദ്ദേഹം ചീഫ് സെക്രട്ടറി ഡോ. വി വേണുവിൽ നിന്ന് ചോദിച്ചറിഞ്ഞു. പിന്നീട് പ്രധാനമന്ത്രി ബെയ് ലി പാലത്തിലൂടെ അല്പദൂരം നടന്നു.

രക്ഷാദൗത്യത്തിൽ പങ്കാളികളായ ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ചു. ദുരന്തത്തിൻറെ വ്യാപ്തിയും നാടിൻറെ വേദനയും നേരിട്ടറിഞ്ഞാണ് പ്രധാനമന്ത്രി ചൂരൽമലയിൽ നിന്ന് മേപ്പാടിയിലേക്ക് പോയത്.ദുരന്തമേഖല സന്ദർശിച്ച മോദി മേപ്പാടി സെൻറ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു.

ക്യാമ്പുകളിൽ കഴിയുന്നവരുടെ പ്രതിനിധികളായ ഒൻപതുപേരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവർ സങ്കടങ്ങളും ആശങ്കകളും പ്രധാനമന്ത്രിയുമായി പങ്കുവച്ചു. 25 മിനിട്ടോളം അദ്ദേഹം ക്യാമ്പിൽ ചിലവഴിച്ചു. തുടർന്ന് മേപ്പാടിയിലെ വിംസ് ആശുപത്രിയിൽ എത്തിയ പ്രധാനമന്ത്രി ചികിത്സയിൽ കഴിയുന്നവരെ ആശ്വസിപ്പിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X