Monday, June 16, 2025

പാലക്കാട്ട് ഇന്നലെ രേഖപ്പെടുത്തിയത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ; 42 ഡിഗ്രി താപനില, മരണം രണ്ട്.

കൊച്ചി – തിരുവനന്തപുരം – പാലക്കാട് – കണ്ണൂർ: സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നതിനിടെ പാലക്കാട് ജില്ലയിൽ ഇന്നലെ രേഖപ്പെടുത്തിയത് ഈവർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണ് (42.6 ഡിഗ്രി സെൽഷ്യസ്).

ചൂടിൽ റെക്കോഡിട്ട ദിവസം തന്നെ രണ്ട് സൂര്യാഘാതമരണങ്ങൾ റിപ്പോർട്ട് ചെയ്തത് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി. കിണർ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി പന്തക്കൽ ഉടുമ്ബന്റവിടെ മതേമ്ബത്ത് യു.എം. വിശ്വനാഥൻ (53), പാലക്കാട് എലപ്പുള്ളി പള്ളത്തേരി പാറമേട് നല്ലാംപുരക്കൽ ലക്ഷ്മിയമ്മ (90) എന്നിവരാണു മരിച്ചത്.

അന്തരീക്ഷതാപം അഭൂതപൂർവമായി വർധിച്ചതോടെ സംസ്ഥാനം വറചട്ടിയിൽ അകപ്പെട്ട അവസ്ഥയായി. ഇന്നലെ താപനില 0.8-5.3 ഡിഗ്രി സെൽഷ്യസ് ഉയർന്നു. അന്തരീക്ഷത്തിലെ ഈർപ്പം (ഹ്യൂമിഡിറ്റി) കൂടുതലായതിനാൽ ശരീരത്തിന് അനുഭവവേദ്യമാകുന്ന ചൂടും വർധിച്ചു. അൾട്രാവയലറ്റ് രശ്മികളുടെ തീവ്രതയേറി. വ്യാഴാഴ്ചവരെ ജനങ്ങൾ മുൻകരുതലെടുക്കണമെന്നും സൂര്യപ്രകാശം നേരിട്ടു ശരീരത്തിൽ പതിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

കോട്ടയത്തും റെക്കോഡ് ചൂട്

കോട്ടയം ജില്ലയും ഇന്നലെ ചൂടിൽ റെക്കോഡിട്ടു (38.5). 2020 ഏപ്രിൽ മൂന്നിനു രേഖപ്പെടുത്തിയ 38 ഡിഗ്രി സെൽഷ്യസായിരുന്നു മുൻ റെക്കോഡ്. ആലപ്പുഴ ഇന്നലെ പഴയ റെക്കോഡിന് ഒപ്പമെത്തി. 1987 ഏപ്രിൽ ഒന്നിന് രേഖപ്പെടുത്തിയ 38 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഇന്നലെ അനുഭവപ്പെട്ടത്. പാലക്കാട്-42.6, തിരുവനന്തപുരം-36.9, പുനലൂർ-38.6, കൊച്ചി-34.4, നെടുമ്ബാശേരി-37.3, തൃശൂർ-39.4, കരിപ്പൂർ-36, കോഴിക്കോട്-37.9, കണ്ണൂർ-37.9 എന്നിങ്ങനെയാണ് ഇന്നലത്തെ താപനില. തുടർച്ചയായ ദിവസങ്ങളിൽ 41 ഡിഗ്രിക്കു മുകളിൽ ചൂട് രേഖപ്പെടുത്തിയ പാലക്കാട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഉഷ്ണതരംഗമുന്നറിയിപ്പുണ്ട്. വെന്തുരുകുന്ന പാലക്കാട് ജില്ലയിൽ ജലാസ്രോതസുകൾ വ്യാപകമായി വറ്റിവരണ്ടു. മലമ്ബുഴ അണക്കെട്ട് മേഖലയിൽ 41.6 ഡിഗ്രിയാണ് ഇന്നലത്തെ താപനില.

പാലക്കാട്ട് രണ്ടാം മരണം

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കനാലിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയ പാലക്കാട് എലപ്പുള്ളി പള്ളത്തേരി പാറമേട് നല്ലാംപുരക്കൽ വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മയുടെ ദേഹത്ത് പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിലാണു സൂര്യാഘാതം സ്ഥിരീകരിച്ചത്. മകൾ: ശ്രീദേവി. മരുമകൻ: മോഹനൻ. കഴിഞ്ഞദിവസം കുത്തനൂർ പനയംകുടം വീട്ടിൽ പരേതനായ രാമകൃഷ്ണന്റെ മകൻ ഹരിദാസ് (65) മരിച്ചതും സൂര്യാഘാതമേറ്റാണെന്നു സ്ഥിരീകരിച്ചിരുന്നു. മാഹിയിൽ മരിച്ച വിശ്വനാഥനു കഴിഞ്ഞ 26-നാണ് കിണർപണിക്കിടെ സൂര്യാഘാതമേറ്റത്. ഭാര്യ: പ്രജിഷ. മക്കൾ: വിഷ്ണുപ്രിയ, വിനയപ്രിയ.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts