കൊട്ടാരക്കര : സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്ക് ഉന്നമനം നൽകുന്നതിൽ സംസ്ഥാന സർക്കാർ അതീവ ശ്രദ്ധ പുലർത്തുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിന് നിർലോഭമായി പണം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി; 400 കോടി രൂപയാണ് അടുത്തിടെ ചെലവിട്ടതെന്നും മന്ത്രി പറഞ്ഞു.
ഗർഭിണികളുടെയും നവജാത ശിശുക്കളുടെയും പരിചരണത്തിന് അത്യാധുനിക സംവിധാനങ്ങളുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ തുടങ്ങിയ ‘ലക്ഷ്യ’ ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡോക്ടർമാർക്ക് രാഷ്ട്രീയ പ്രവർത്തകരെ പോലെ ഏത് സമയവും ചുമതല നിർവ്വഹിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെന്നും അതൊരു സമർപ്പണമാണെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും മികച്ച ഡോക്ടറെന്നാൽ ഏറ്റവും കൂടുതൽ മനുഷ്യ സ്നേഹമുള്ളയാളാണ്. ആശുപത്രികളിൽ ജോലി ചെയ്യുന്നവരുടെ ഡ്യൂട്ടി ശമ്പളത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല -മന്ത്രി പറഞ്ഞു. മാതൃമരണനിരക്ക് കുറക്കുക, ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും മികച്ച പരിചരണം ഉറപ്പുവരുത്തുക, ലോകോത്തര നിലവാരത്തിൽ പ്രസവ ചികിത്സയും ശുശ്രൂഷയും ലഭ്യമാക്കുക, ലേബർ റൂമിന്റെയും ഓപറേഷൻ തിയേറ്ററിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് ‘ലക്ഷ്യ’ പദ്ധതിയിലൂടെ സാധ്യമാക്കുക.
ജീവിതശൈലി രോഗനിർണയ ക്ലിനിക്ക്, സ്‌ട്രോക്ക് ഐ.സി യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
നഗരസഭ ചെയർമാൻ കെ. ഉണ്ണികൃഷ്ണ മേനോൻ അധ്യക്ഷനായി. ആശുപത്രി സൂപ്രണ്ട് ഡോ. സിന്ധു ശ്രീധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ബിജി ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ ജേക്കബ് വർഗീസ് വടക്കേടത്ത്, ഫൈസൽ ബഷീർ, ജി. സുഷമ, മിനികുമാരി, ഡോ. ദേവ് കിരൺ, എസ്.ആർ രമേശ്, എ. ഷാജു, വനജ രാജീവ്, വി. ഫിലിപ്പ്, അരുൺ കാടാംകുളം, എസ്.എൽ. സലീൽ, കെ. അജയൻ എന്നിവർ സംബന്ധിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080