Monday, June 16, 2025

ഇ.കെ. ഇമ്പിച്ചി ബാവയുടെ ജീവചരിത്രം “കടൽപോലൊരാൾ” കവർ റിലീസ് വൈറലായി.

ഇ.കെ. ഇമ്പിച്ചി ബാവയുടെ ജീവചരിത്രം, “കടൽപോലൊരാൾ”, എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി ശിവൻകുട്ടി, എം.ബി രാജേഷ്, ഡോ. ആർ ബിന്ദു, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, നന്ദകുമാർ എം എൽ എ , സിനിമാ സംവിധായകരായ എം. എ നിഷാദ്, സലാം ബാപ്പു തുടങ്ങിയവർ, അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവ്വഹിച്ചു.

സ്വാതന്ത്ര്യ സമരസേനാനിയും സി.പി.ഐ.എം സ്ഥാപക നേതാക്കളിൽ ഒരാളും മുൻ ഗതാഗത മന്ത്രിയും പാർലമെൻറ് അംഗവും നിയമസഭാംഗവും ആയിരുന്ന ഇ. കെ ഇമ്പിച്ചി ബാവയുടെ, കടൽ പോലൊരാൾ എന്ന പേരിലുള്ള ജീവചരിത്രം രചിച്ചിരിക്കുന്നത് അദ്ദേഹത്തിൻ്റെ മകൻ മുഷ്താഖ് ആണ്. മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ.

ജനുവരി 8 ന്, രാവിലെ 11.30 ന്, തിരുവനന്തപുരത്ത് , കേരള നിയമസഭ അന്താരാഷട്ര പുസ്തകോത്സവത്തിൽ (KLIBF 3) വച്ച്, സ്പീക്കർ എ എൻ ഷംസീറിൻ്റെ അധ്യക്ഷതയിൽ, പുസ്തകത്തിൻ്റെ പ്രകാശനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് നൽകിക്കൊണ്ട് നിർവ്വഹിക്കുന്നതാണ്. പൊന്നിനി എം എൽ എ പി. നന്ദകുമാർ സ്വാഗതം ആശംസിക്കും.

മകനെന്ന നിലയ്ക്ക് അച്ഛനെ കുറിച്ചുള്ള ഓർമ്മ പുസ്തകമല്ല ഇതെന്നും, ഇമ്പിച്ചി ബാവ എന്ന ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവിനെ കുറിച്ച് ഏതൊരു ചരിത്രാന്വേഷിയേയും പോലെ ശേഖരിച്ച വിവരങ്ങളാണ് ഇതിലെന്നും മുഷ്താഖ് അടിവരയിട്ട് പറയുന്നുണ്ട്. ഒരു ചെറിയ പുസ്തകത്തിലൂടെ കേരളത്തിൻ്റെ ഒരു വലിയ കാലത്തെ ചരിത്രം പറയാനുള്ള ശ്രമം കൂടിയാണിത്.

നാലാം വയസ്സിൽ അധ്യാപകൻ്റെ അന്യായം ചോദ്യം ചെയ്തതു മുതൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ശിഷ്യനായി മാറിയ ഇമ്പിച്ചി ബാവ സ്വാതന്ത്ര്യ സമര സേനാനിയായി.

വിദ്യാർത്ഥിയായിരിക്കുമ്പോഴെ അദ്ദേഹത്തിനെതിരെ ബ്രിട്ടീഷ് പോലീസിൻ്റെ അറസ്റ്റ് വാറണ്ടുണ്ടായിരുന്നു. പി. കൃഷ്ണപിള്ള അദ്ദേഹത്തിലെ വിപ്ലവവീര്യം കണ്ടെത്തിയതു മുതൽ ഇഎംഎസ്, എകെജി തുടങ്ങിയ നേതാക്കളോടൊപ്പം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സജീവമായി.

സ്വാതന്ത്ര്യസമരകാലത്തും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രവർത്തകനെന്ന നിലയിലും നിരവധി തവണ ജയിൽവാസം അനുഭവിക്കാനിടയായി.
ചരിത്രത്തോടൊപ്പം സഞ്ചരിക്കുക മാത്രമല്ല, പലപ്പോഴും ചരിത്രം സൃഷ്ടിച്ച വ്യക്തി കൂടിയാണദ്ദേഹം.

പാർലമെന്റ് അംഗമായിരിക്കെ രാജ്യസഭയിൽ ആദ്യമായി മലയാളത്തിൽ സംസാരിച്ച്, പാർലമെൻറിൽ പ്രാദേശിക ഭാഷകളിൽ സംസാരിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ച് അദ്ദേഹം ചരിത്രം കുറിച്ചു. ഗതാഗത മന്ത്രിയായിരിക്കെ മലബാറിലേക്ക് ആദ്യമായി കെഎസ്ആർടിസി ബസ് റൂട്ട് സാധ്യമാക്കിയത് മറ്റൊരു ചരിത്രം.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോന്ന 32 അഖിലേന്ത്യാ നേതാക്കളിൽ ഇമ്പിച്ചി ബാവയും ഉണ്ടായിരുന്നു. അങ്ങനെ സിപിഐഎം സ്ഥാപക നേതാക്കളിൽ ഒരാളായി. മലബാറിൻ്റെ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന ഇമ്പിച്ചിബാവ 1995 ഏപ്രിൽ 11ന് മരിക്കുമ്പോൾ പൊന്നാനി എംഎൽഎ ആയിരുന്നു.

മരണം വരെയും തൻറെ നാടിനും പാർട്ടിക്കും വേണ്ടി പ്രവർത്തിച്ച ജനകീയനായ നേതാവിൻറെ സാഹസികവും പ്രചോദനപരവും ആയ ജീവിതമാണ് കടൽപോലൊരാൾ എന്ന ഈ പുസ്തകം പറയുന്നത്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts