ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായുള്ള രക്ഷാപ്രവർത്തനത്തിനായി നേവി സംഘം തിരുവനന്തപുരത്തെത്തി.
തിരുവനന്തപുരം : തമ്പാനൂരിൽ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി എൻ.ജോയിയെ ഇതുവരെയും കണ്ടെത്താനായില്ല. അഞ്ച് പേരടങ്ങുന്ന നേവി സ്‌കൂബ സംഘമാണ് തലസ്ഥാനത്ത് എത്തിയത്. സംഘത്തിന്റെ നേതൃത്വത്തിൽ ആമയിഴഞ്ചാം തോട്ടിൽ പ്രാഥമിക പരിശോധന നടത്തും. സംഘത്തെ ഉൾപ്പെടുത്തി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നു. യോഗത്തിൽ നേവി, ഫയർഫോഴ്‌സ്, എൻഡിആർഎഫ് പ്രതിനിധികൾ പങ്കെടുക്കും.
ജോയിയെ കാണാതായത് ഒന്നാം പ്ലാറ്റ്ഫോമിന്റെ സമീപത്തു നിന്ന്. മൂക്ക് പൊത്തി മാത്രം അത് വഴി നടക്കുന്ന, അറയ്ക്കുന്ന ആ ആമയിഴഞ്ചാൻ മാലിന്യ കൂമ്പാരത്തിലാണ് കേരള ഫയർ ഫോഴ്സും മറ്റ് രക്ഷാപ്രവർത്തകരും ജോയിയെന്ന ഒരു മനുഷ്യന് വേണ്ടി രാവും പകലുമില്ലാതെ തിരയുന്നത്. അറവുമാലിന്യങ്ങൾ മുതൽ മനുഷ്യവിസർജ്യം വരെ, വർഷങ്ങളായി മാലിന്യ വാഹിനിയായി തുടരുന്ന തോടാണ് ആമയിഴഞ്ചാൻ തോട്.
രാത്രിയായതിനാൽ ഇന്നത്തെ രക്ഷാദൗത്യം അവസാനിപ്പിച്ചു. ഇനി പരിശോധന നാളെ രാവിലെ തുടങ്ങും. ഫയർഫോഴ്‌സ് സ്‌കൂബ ടീം പരിശോധന നിർത്തിയതായി അറിയിച്ചിരുന്നു. രാത്രി രക്ഷാപ്രവർത്തനം ദുഷ്‌കരമായ സാഹചര്യത്തിലാണ് രക്ഷാദൗത്യം താൽകാലികമായി നിർത്തിവെച്ചത്. രക്ഷാദൗത്യം പ്രതീഷിക്കുന്നതിലും ബുദ്ധിമുട്ടാണെന്ന് സ്‌കൂബ ടീം അറിയിച്ചു. വെള്ളം പമ്പ് ചെയ്തിട്ട് പോലും കെട്ടികിടക്കുന്ന മാലിന്യത്തിൽ നിന്നും ഒരു കവർ പോലും ഇളകി വരുന്നില്ലെന്ന് സ്‌കൂബ ടീം അറിയിച്ചു.
അപകടത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. അധികൃതർക്ക് കമ്മീഷൻ നോട്ടീസയച്ചു. ജില്ലാ കളക്ടറും നഗരസഭാ സെക്രട്ടറിയും ഏഴ് ദിവസത്തിനകം റിപ്പോർട്ട് നൽകണം.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X