തുടർച്ചയായി 13-ാം വർഷവും കർണാടകത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ക്ഷേത്രമെന്ന പദവി മഹതോബാർ കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം നിലനിർത്തി. 2023-24 സാമ്പത്തിക വർഷത്തിൽ 146.01 കോടി രൂപയുടെ വരുമാനമാണ് ക്ഷേത്രത്തിന് ലഭിച്ചത്. 2022-23 സാമ്പത്തിക വർഷത്തിൽ ഇത് 123 കോടി രൂപയായിരുന്നു.
2006-2007 സാമ്പത്തിക വർഷത്തിൽ കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിന്റെ വരുമാനം 19.76 കോടി രൂപയായിരുന്നു. 2007-08 സാമ്പത്തിക വർഷത്തിൽ ഇത് 24.44 കോടി രൂപയായി ഉയർന്നു. അതിന് ശേഷമുള്ള എല്ലാ വർഷങ്ങളിലും ക്ഷേത്രത്തിന്റെ വരുമാനം വർധിച്ചുകൊണ്ടിരുന്നു. ഇതോടെ കർണാടകയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്ന ഖ്യാതി കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് ലഭിച്ചു. വിവിധ കരാറുകൾ, ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ, വാണിജ്യ, വാടക ഇനങ്ങളിൽ നിന്നുള്ള വരുമാനം, വഴിപാട് സേവനങ്ങൾ, നേർച്ചസേവനങ്ങൾ, വിവിധ ഗ്രാന്റുകൾ, സ്ഥിരമായ സേവനങ്ങൾ എന്നിവയെല്ലാമാണ് ക്ഷേത്രത്തിന്റെ വിവിധ വരുമാന സ്രോതസ്സുകൾ.
തെലങ്കാന റവന്യൂമന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി കഴിഞ്ഞ വർഷം ഡിസംബറിൽ കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു. മകൾക്ക് അനുയോജ്യനായ വരനെ കണ്ടെത്താൻ മന്ത്രി കുക്കെ സുബ്രഹ്‌മണ്യനോട് പ്രാർഥിച്ചുവെന്നും മൂന്ന് മാസത്തിനുള്ളിൽ ആഗ്രഹം അത്ഭുതകരമായി സഫലമായെന്നും ക്ഷേത്രത്തിലെ ഒരു ജീവനക്കാരൻ പറഞ്ഞു. ഇതിന്റെ നന്ദി സൂചകമായാണ് ഒരു കോടി രൂപ അദ്ദേഹം ക്ഷേത്രത്തിന് സംഭാവന ചെയ്തത്.
കർണാടകയിലെ ദക്ഷിണ കന്നട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ശ്രീ കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രം ഇവിടുത്തെ പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ഒരു ദിവസം ഒട്ടേറെ ഭക്തരാണ് ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്നത്. സർപ്പ സംസ്‌കാര, നാഗ പ്രതിഷ്ഠ, ആശ്ലേഷ ബലി എന്നിവയ്ക്ക് പേര് കേട്ടതാണ് ഈ ക്ഷേത്രം. ഇവിടെയെത്തുന്ന ഭക്തർക്ക് ‘അന്ന പ്രസാദ’മെന്ന പേരിൽ ഭക്ഷണം നൽകി വരുന്നുണ്ട്.
കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രമാണ് വരുമാനത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം 68.23 കോടി രൂപയുടെ വരുമാനമാണ് ക്ഷേത്രത്തിന് ലഭിച്ചത്. 30.73 കോടി രൂപയുടെ വരുമാനവുമായി നഞ്ചൻകോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രമാണ് മൂന്നാം സ്ഥാനത്ത്.
സവദത്തി രേണുക യെല്ലമ്മ ക്ഷേത്രം (25.80 കോടി രൂപ), മന്ദാർത്തി ദുർഗാപരമേശ്വരി ക്ഷേത്രം (15.27 കോടി രൂപ), കൊപ്പലിലുള്ള ഹുലിഗെമ്മ ദേവീ ക്ഷേത്രം (16.29 കോടി രൂപ), ഘടി സുബ്രഹ്‌മണ്യ ക്ഷേത്രം (13.65 കോടി രൂപ), ബംഗളൂരുവിലെ ബനശങ്കരി ക്ഷേത്രം (11.37 കോടി രൂപ) എന്നിവയും ഗണ്യമായ വരുമാനം നേടിയ ക്ഷേത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
കർണാടകയിലെ എല്ലാ മുസ്രൈ ക്ഷേത്രങ്ങളിലെയും വരുമാനം കണക്കാക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായി. വിവിധ സേവനങ്ങളിലൂടെയും വഴിപാടുകളിലൂടെയും ലഭിച്ച വരുമാനം തിട്ടപ്പെടുത്തുന്ന നടപടികൾ രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് കരുതുന്നു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp