ബ്രിഡ്ജ്ടൗൺ: ടി20 ലോകകപ്പിൽ ഇന്ത്യ രണ്ടാം തവണയും മുത്തമിട്ടിരിക്കുകയാണ്. 2013ന് ശേഷം ഐസിസി കിരീടം നേടാൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ഇപ്പോൾ കാത്തിരിപ്പിന് വിരാമമിട്ട് രോഹിത് ശർമക്ക് കീഴിൽ ഇന്ത്യ വീണ്ടുമൊരു ഐസിസി കിരീടം സ്വന്തമാക്കിയിരിക്കുകയാണ്.
ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കപ്പ് അലമാരയിലെത്തിച്ചത്. മത്സരശേഷം വിരാട് കോലി ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ രോഹിത് ശർമയും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടം ചൂടിച്ചാണ് രോഹിത്തിന്റെ രാജകീയ വിടവാങ്ങൽ. ‘ടി20യിലെ ഇതെന്റെ അവസാന മത്സരമാണ്.
ഈ ഫോർമാറ്റ് ആരംഭിച്ചതുമുതൽ ഇതുവരെയുള്ള നിമിഷം ഞാൻ ആസ്വദിക്കുകയാണ്. ഈ ഫോർമാറ്റിൽ നിന്ന് വിടപറയാനുള്ള മികച്ച സമയമാണിത്. ഈ ഫോർമാറ്റിലെ എല്ലാ നിമിഷത്തേയും ഞാൻ സ്‌നേഹിക്കുന്നു. എന്തായിരുന്നോ എനിക്ക് വേണ്ടത് അത് ലഭിച്ചിരിക്കുകയാണ്’ രോഹിത് ശർമ പറഞ്ഞു. അഭിമാനത്തോടെ തന്നെ രോഹിത് ശർമക്ക് പടിയിറങ്ങാം.
ഒരു വർഷത്തോളം ഇന്ത്യയുടെ ടി20 ടീമിൽ നിന്ന് മാറി നിന്ന ശേഷമാണ് രോഹിത് ടി20 ലോകകപ്പിലേക്ക് നായകനായി എത്തുന്നത്. ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതും നിർണ്ണായകമായി. തിരിച്ചുവരവിൽ രോഹിത് ശർമക്ക് വലിയ വിമർശനം നേരിടേണ്ടി വന്നെങ്കിലും കപ്പുയർത്തി എല്ലാ വിവാദങ്ങൾക്കും മറുപടി നൽകാൻ രോഹിത്തിനായി.
ഗംഭീര റെക്കോഡോടെയാണ് അദ്ദേഹം ടി20യിൽ നിന്ന് വിരമിക്കുന്നത്. 2007ലെ ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേയായിരുന്നു രോഹിത്തിന്റെ അരങ്ങറ്റം. എന്നാൽ ആദ്യ ഇന്നിങ്‌സ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയായിരുന്നു.
അവർക്കെതിരേ കളിച്ച് തന്നെ വിരമിക്കാൻ രോഹിത്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ടി20 ഫോർമാറ്റിലെ റൺവേട്ടക്കാരിലെ മുൻനിരക്കാരനായാണ് രോഹിത് പടിയിറങ്ങുന്നത്. 159 മത്സരത്തിൽ നിന്ന് 4231 റൺസാണ് അദ്ദേഹം നേടിയത്. 32.05 ശരാശരിയും 140.89 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X