കുവൈറ്റ് സിറ്റി: മരണപ്പെട്ട ജീവനക്കാരുടെ ഉറ്റവർക്ക് എട്ട് ലക്ഷം രൂപയും ജോലിയും നൽകുമെന്ന് എൻബിടിസി കമ്പനി. മരിച്ചവരുടെ ആശ്രിതർക്ക് ജോലി, മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് കമ്പനി അറിയിച്ചു. മരണപ്പെട്ട 49 ജീവനക്കാരുടേയും കുടുംബത്തിന് എട്ട് ലക്ഷം രൂപ വീതം നൽകുമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
എട്ട് ലക്ഷം രൂപയാവും അടിയന്തര ധനസഹായമായി നൽകുക. ഭാവിയിൽ കുടുംബത്തിൻ്റെ സംരക്ഷണവും കമ്പനി ഉറപ്പാക്കുമെന്ന് പ്രസ്താവനയിലുണ്ട്. ഇതിനായി കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്നും കമ്പനി അറിയിക്കുന്നു. മലയാളിയായ കെ.ജെ എബ്രഹാമിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എൻബിടിസി. കമ്പനിയിലെ ജീവനക്കാരിലേറെയും മലയാളികളായിരുന്നു. അഗ്നിബാധയുണ്ടായ നാലാം നമ്പർ ക്യാംപിലും കൂടുതൽ മലയാളികളാണ് ഉണ്ടായിരുന്നത്.
അതേസമയം അഗ്നിബാധയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ കുവൈത്ത് അമീർ ഉത്തരവിട്ടു. കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫാമ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മരണപ്പെട്ടവരുടെ ഉറ്റവർക്ക് കേരള സർക്കാർ അഞ്ച് ലക്ഷവും, കേന്ദ്ര സർക്കാർ രണ്ട് ലക്ഷവും ധനസഹായം പ്രഖ്യാപിച്ചിരുന്നു. വ്യവസായികളായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും രവി പിള്ള രണ്ട് ലക്ഷം രൂപ വീതവും മരണപ്പെട്ടവരുടെ ഉറ്റവർക്ക് നൽകുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ ദുരന്തത്തിൽ പരിക്കേറ്റവർക്ക് ഒരു ലക്ഷം വീതം ധനസഹായം നൽകാനും തീരുമാനമായിട്ടുണ്ട്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X