തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രതിഷേധം ഇന്ന്.
ടെസ്റ്റ് ബഹിഷ്‌ക്കരിച്ച് കരിദിനം ആചരിക്കാനാണ് തീരുമാനം. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം.
അപ്രായോഗിക നിർദ്ദേശങ്ങളെന്ന് പറഞ്ഞ് തുടക്കം മുതൽ പ്രതിഷേധം ഉണ്ടായിരുന്ന കാര്യത്തിൽ പരിഷ്‌കരണങ്ങൾ ബഹിഷ്‌കരിക്കുമെന്ന് ആദ്യം നിലപാട് എടുത്തത് സിഐടിയു ആയിരുന്നു. ബഹിഷ്‌ക്കരണവുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ച സിഐടിയു ആർടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്നും നാളെ മുതൽ ടെസ്റ്റിങ് കേന്ദ്രങ്ങൾ നിശ്ചലമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
റോഡ് ടെസ്റ്റിനു ശേഷം ‘എച്ച്’ ടെസ്റ്റ് നടത്തുക. ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാർക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കൽ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പുതിയ പരിഷ്‌ക്കരണത്തിൽ കൊണ്ടുവന്നിരിക്കുന്നത്. ഇതിനെതിരേ തുടക്കം മുതൽ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രതിഷേധം ഉയർന്നിരുന്നു.
പ്രതിദിനം നൽകുന്ന ലൈസൻസുകളുടെ എണ്ണം 60 പേർക്കായി പരിമിതപ്പെടുത്തിയതും പുതിയ പരിഷ്‌ക്കാരങ്ങളിൽ പെടുന്നു. ആദ്യമായി ടെസ്റ്റിന് എത്തുന്ന 40 പേർക്കും റീ ടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമായി അറുപത് പേർക്ക് ലൈസൻസ് നൽകാനാണ് പുതിയ നിർദേശം. അപ്രായോഗിക നിർദ്ദേശങ്ങൾ എന്ന് പറഞ്ഞാണ് സിഐടിയു അടക്കമുള്ളവർ ടെസ്റ്റിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. ട്രാക്കൊരുക്കുന്നതിൽ പോലും സ്‌കൂളുകളുടെ ഭാഗത്ത് നിന്ന് നിസ്സഹകരണവും പ്രതിഷേധവുമൊക്കെ ഉണ്ടായതോടെ ചില വിട്ടുവീഴ്തകൾക്ക് ഗതാഗത മന്ത്രി തയ്യാറായിട്ടുണ്ട്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp