Monday, June 16, 2025

ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ; ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് 7 റണ്‍ വിജയം,

ബ്രിഡ്ജ്ടൗണ്‍ (ബാര്‍ബഡോസ്): കൈവിട്ട കളി തിരിച്ചുപിടിച്ചു സൂപ്പര്‍ താരങ്ങള്‍. പരാജയത്തിലേക്കു നീങ്ങിയ കളി ഇന്ത്യ ഉജ്ജ്വല പോരാട്ടത്തിലൂടെ പിടിച്ചെടുത്തു.

ട്വന്റി 20 ക്രിക്കറ്റിലെ രണ്ടാം ലോകകിരീടം ഇന്ത്യക്ക് സ്വന്തം. ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിനു പരാജയപ്പെടുത്തിയാണ് രോഹിത് ശര്‍മ കിരീടം സ്വന്തമാക്കിയത്. 2007 ല്‍ ട്വന്റി20 ലോകകപ്പ് നേടിയ ധോണിപ്പടയില്‍ അംഗമായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ഇത് ഇരട്ടി മധുരം. കെന്‍സിങ്ടണ്‍ ഓവലില്‍ ഇന്ത്യ മുന്നോട്ടുവച്ച 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കന്‍ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സില്‍ അവസാനിച്ചു.

ഇതോടെ 17 വര്‍ഷം നീണ്ട കിരീടവരള്‍ച്ചയ്ക്കന്ത്യമായി. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ ഫൈനലില്‍ മാറി മറിഞ്ഞു. അക്‌സര്‍ പട്ടേര്‍ എറിഞ്ഞ 15-ാം ഓവറില്‍ 24 റണ്‍സ് അടിച്ചുകൂട്ടി ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തില്‍ വിജയം ഉറപ്പിച്ചിരുന്നു. 30 പന്തില്‍ 30 റണ്‍സ് എന്ന നിലയില്‍ വിജയം ഉറപ്പിച്ച നിലയിലായിരുന്നു ആദ്യ ടി20 ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ദക്ഷിണാഫ്രിക്ക.

പിന്നീടാണു ചാമ്ബ്യന്മാര്‍ ഉണര്‍ന്നത്. 16-ാം ഓവറിലെ ആദ്യ പന്തില്‍ മികച്ച ഫോമില്‍ കളിച്ചിരുന്ന ഹെന്റിച്ച്‌ ക്ലാസെനെ(52) ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ തിരിച്ചടിക്കു തുടക്കമിട്ടത്. അടുത്ത ഓവറില്‍ ജാന്‍സണെ പുറത്താക്കി ജസ്പീത് ബൂംറയുടെ മാജിക്! അര്‍ഷദീപ് സിങ് എറിഞ്ഞ അടുത്ത ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത് നാലു റണ്‍സ്. രണ്ട് ഓവര്‍ അവശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 20 ണ്‍സ് മാത്രം. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ വിജയം 16 റണ്‍സ് അകലെയായിരുന്നു.

17 ബോളില്‍ 21 റണ്‍സെടുത്ത ഡേവിഡ് മില്ലറെ പുറത്താക്കി പാണ്ഡ്യയുടെ അടുത്ത തിരിച്ചടി. ബൗണ്ടറി കടന്ന പന്ത് അവിസ്മരണീയ പ്രകടനത്തിലൂടെ സൂര്യകുമാര്‍ യാദവ് കൈപ്പിടിയില്‍ ഒതുക്കിയതോടെ ഭാഗ്യം ഇന്ത്യയ്‌ക്കൊപ്പമായി. നാലാമത്തെ പന്തില്‍ റബാഡയെ പുറത്താക്കിയതോടെ ഔപചാരികത മാത്രം ബാക്കിയായി. അവസാന പന്തില്‍ ഒരു റണ്‍സ് മാത്രം. ഇന്ത്യക്ക് ലോകകിരീടം.

മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണു കളിയിലെ കേമന്‍. ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യന്‍ ബൗളിങ്ങിനു കരുത്തു പകര്‍ന്ന ജസ്പ്രീത് ബൂംറയാണു പ്ലെയര്‍ ഓഫ് ദ് സീരിസ്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts