എഴുകോൺ : വിസ്‌കി കുട്ടപ്പായി യുടെ സഞ്ചയനം ഇന്ന് രാവിലെ 8 മണിക്ക് എഴുകോൺ “ഹോട്ടൽ നിളാ ഇൻ” ൽ വെച്ച് നടന്നു. ചരിത്രത്തിൽ ആദ്യമായായിരിക്കും ഇങ്ങനൊരു ചടങ്ങ്. വിസ്‌ക്കിയുടെ ഓർമ്മകൾ പങ്കുവെച്ചു രാവിലെ പ്രാർത്ഥനയും, പിന്നീട് ക്ഷണം സ്വീകരിച്ചു എത്തിയവർക്ക് പ്രഭാത ഭക്ഷണവും നൽകി. കുട്ടപ്പായിയെ അടുത്തറിയാവുന്നവരെയും സ്നേഹിച്ചവരെയും കത്തിലൂടെ അച്ഛനും അമ്മയും സഹോദരങ്ങളും ക്ഷണിച്ചിരുന്നു.
ഇനി ആരാണ് ഈ വിസ്‌കി കുട്ടപ്പായി എന്നറിയേണ്ടേ.
കശുവണ്ടി വ്യവസായിയും എഴുകോൺ നിളാ പാലസ് ഉടമയായുമായ കൊല്ലം കടപ്പാക്കട സ്വാസ്തികയിൽ സോമരാജന്റെയും കുടുംബത്തിന്റെയും വളർത്തുനായ ആയിരുന്നു വിസ്‌കി കുട്ടപ്പായി. പഗ് ഇനത്തിൽപ്പെട്ട അവനെ 45 ദിവസം പ്രായമുള്ളപ്പോൾ സോമരാജന്റെ മകൻ വൈശാഖ് എറണാകുളത്തു നിന്നും കൊണ്ടുവന്നതാണ്. അതിനു വിസ്‌കി എന്ന് പേരിട്ടു…ഓമനപ്പേര് കുട്ടപ്പായി എന്നും. അന്നുമുതൽ ഊണും ഉറക്കവും എല്ലാം വീട്ടുകാർക്ക് ഒപ്പം ആയിരുന്നു. വാരിക്കൊടുത്താലേ ഭക്ഷണം കഴിക്കൂ. കുടുംബത്തിന്റെ എല്ലാ യാത്രകളിലും വിസ്കിയും കൂടെക്കാനുമായിരുന്നു,
വിസ്കിയുടെ എല്ലാ പിറന്നാളുകളും കുടുംബത്തിന് ആഘോഷമായിരുന്നു. ഇടയ്ക്ക് ഫാക്ടറികളിൽ പോകുമ്പോൾ സോമരാജനും ഭാര്യ രജിത സോമരാജനും ഒപ്പം വിസ്ക്കിയും കാണും. തൊഴിലാളികൾക്കിടയിലും പ്രിയങ്കരൻ ആയിരുന്നു.
ജൂലൈ 8 നു ആയിരുന്നു വിസ്കിയുടെ വിയോഗം. രാവിലെ ശ്വാസംമുട്ടൽ വന്നതാണ്. സ്ഥിരം കാണിക്കുന്ന ഡോക്ടറെ വിളിച്ചു മരുന്ന് നൽകി. ഉച്ചയ്ക്ക് ഭക്ഷണം വാരിക്കൊടുത്ത കഴിച്ചെങ്കിലും തല താഴ്ത്തി കിടന്നു. പിന്നെ കണ്ണ് തുറന്നില്ല. പ്രായാധിക്യം കൊണ്ടുള്ള ഹൃദയാഘാതമായിരുന്നു മരണ കാരണം.
പെട്ടിയിലായിരുന്നു അടക്കം. കർമ്മങ്ങളും ചെയ്തു. 16 കഴിഞ്ഞാൽ പറശ്ശിനിക്കടവ് മുത്തപ്പന്റെ സന്നിധിയിൽ അവന്റെ ഒരു വെള്ളി രൂപം സമർപ്പിക്കും. പിന്നെ സംസ്‌ക്കരിച്ചു സ്ഥലത്തു സ്‌മൃതി കുടീരവും അവിടെ വയ്ക്കാൻ കുട്ടപ്പായിയുടെ കുഞ്ഞു പ്രതിമയും ഓർഡർ ചെയ്തു കഴിഞ്ഞു.
ഈ കുടുംബത്തിന് ആ വളർത്തുനായയോടുള്ള സ്നേഹത്തിന്റെ ആഴം മനസിലാക്കാൻ അവന്റെ സഞ്ചയന കാർഡിലെ വാക്കുകൾ കൊണ്ട്.
ആ വാക്കുകൾ ഇങ്ങനെയാണ് ..
ഞങ്ങളുടെ മാലാഖ വിസ്‌കി കുട്ടപ്പായിയുടെ സ്നേഹസമരണയ്ക്ക് സോമരാജൻ (അച്ഛൻ), രജിത സോമരാജൻ (‘അമ്മ), വൈശാഖ് സോമരാജൻ (സഹോദരൻ), നിള സോമരാജൻ (സഹോദരി)
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080