സിംബാബ്‌വെ മുൻ ക്രിക്കറ്റ് താരവും നായകനുമായിരുന്ന ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് 2023 സെപ്റ്റംബർ 3 ആം തിയതിയാണ് വിടവാങ്ങിയത്. 49 വയസ്സായിരുന്നു.
ഇദ്ദേഹം മരിച്ചുവെന്ന് ദിവസങ്ങൾക്ക് മുമ്പ് അന്തർദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയത് കായികലോകത്ത് വലിയ വിവാദമുണ്ടാക്കിയിരുന്നു. തുടർന്ന് അദ്ദേഹം തന്നെ നേരിട്ട് രംഗത്തെത്തി തന്റെ മരണവാർത്ത നിഷേധിക്കുകയും ചെയ്തു.
ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് ആളുകൾ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്നും താൻ അർബുദത്തിൽ നിന്ന് തിരിച്ചുവരികയാണെന്നും സ്ട്രീക്ക് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. ഇദ്ദേഹം ഇത് പറഞ്ഞ് ദിവസങ്ങൾക്കകം തന്നെ ഇദ്ദേഹത്തിന്റെ മരണവാർത്ത എത്തിയത് ക്രിക്കറ്റ് ആരാധകരിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
സിംബാബ്‌വെയിലെ ബുലവായോയിലുള്ള റൊഡേഷ്യയിൽ 1974 മാർച്ച് 16 ആം തിയതി ജനിച്ച ഹീത്ത് ഹിൽട്ടൺ സ്ട്രീക്ക് എന്ന സ്ട്രീക്ക് സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണകാലത്ത് ടീമിന്റെ നെടുന്തൂണായിരുന്നു. 1993 ൽ രാജ്യാന്തര ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ അരങ്ങേറിയ ഇദ്ദേഹം അതിവേഗമാണ് ടീമിന്റെ പ്രധാന ബൗളറായി മാറിയത്. സിംബാബ്‌വെ കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിലൊരാൾ കൂടിയായ ഇദ്ദേഹം 13 വർഷങ്ങൾ ടീമിൽ കളിച്ച ശേഷം 2005 ലാണ് വിരമിക്കുന്നത്.
സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ച ഇദ്ദേഹം 4933 റൺസും 455 വിക്കറ്റുകളും സ്വന്തമാക്കി. അടിസ്ഥാനപരമായി പേസറാണെങ്കിലും ബാറ്ററെന്ന നിലയിലും ഇദ്ദേഹം തിളങ്ങി. ടെസ്റ്റിൽ 1990 റൺസും ഏകദിനത്തിൽ 2943 റൺസും നേടിയിട്ടുള്ള സ്ട്രീക്ക് വെസ്റ്റ് ഇൻഡീസിനെതിരെ ഹരാരെയിൽ ടെസ്റ്റ് സെഞ്ചുറിയും(127) നേടി.
രാജ്യാന്തര ക്രിക്കറ്റിൽ സിംബാബ്‌വേക്കായി കൂടുതൽ വിക്കറ്റ് നേടിയതിന്റെ റെക്കോർഡുള്ള ഇദ്ദേഹം വിരമിച്ചതിനു ശേഷം പരിശീലക വേഷത്തിലും സജീവമായിരുന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ച ഇദ്ദേഹം ബംഗ്ലദേശ്, സിംബാബ്‌വെ ടീമുകളുടെയും ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബോളിങ് പരിശീലകനുമായിരുന്നു.
Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ