Monday, June 16, 2025

ബെംഗളൂരുവിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രത്തിൽ എത്തിയ 12 കോളേജ് വിദ്യാർത്ഥികളിൽ അഞ്ച് പേർ മുങ്ങിമരിച്ചു.

ബെംഗളൂരു : കനകപുരയ്ക്ക് സമീപത്തെ മേക്കേദാട്ടു സംഗമയിൽ നദിയിൽ മുങ്ങി അഞ്ച് കോളേജ് വിദ്യാർഥികൾ മരിച്ചു. ബെംഗളൂരു സ്വദേശികളായ വർഷ (20), അർപിത (20), നേഹ (19), അഭിഷേക് (20), തേജസ് (20) എന്നിവരാണ് മരിച്ചത്.

നഗരത്തിലെ വിവിധകോളേജുകളിൽ പഠിക്കുന്ന ഇവർ നേരത്തേ പീനിയയിലെ സ്വകാര്യ പി.യു. കോളേജിൽ ഒന്നിച്ചുപഠിച്ചവരാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവർ സുഹൃത്തുക്കളോടൊപ്പം വിനോദസഞ്ചാരകേന്ദ്രമായ മേക്കോദാട്ടു സംഗമയിലെത്തിയത് കാവേരി നദിയിൽ നീന്താനിറങ്ങിയ ഒരു വിദ്യാർഥി ഒഴുക്കിൽപ്പെട്ടപ്പോൾ മറ്റ് വിദ്യാർഥികൾ രക്ഷിക്കാനിറങ്ങുകയായിരുന്നു. എന്നാൽ നീന്തലറിയാത്തതിനാൽ ഇവരും ഒഴുക്കിൽപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന മറ്റുവിദ്യാർഥികൾ പ്രദേശവാസികളെ വിവരമറിയിച്ചെങ്കിലും ഒഴുക്കിൽപ്പെട്ടവരെ രക്ഷപ്പെടുത്താനായില്ല.

വൈകീട്ടോടെ ഫയർ & റെസ്ക്യു ടീം എത്തിയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. 12 പേരാണ്  സംഘത്തിലുണ്ടായിരുന്നത്. ബെംഗളൂരുവിൽ നിന്ന് ഇരുചക്രവാഹനങ്ങളിലാണ് ഇവരെത്തിയത്. അടിയൊഴുക്കും ആഴവുമുള്ളഭാഗത്ത് ഇറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു.

വനംവകുപ്പ് ഇവിടെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും വിദ്യാർഥികൾ ഇതു ശ്രദ്ധിച്ചിരുന്നില്ലെന്നാണ് വിവരം. മൃതദേഹങ്ങൾ ദയാനന്ദ വിദ്യാസാഗർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ സാതനൂർ പോലീസ് കേസെടുത്തു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts