എഴുകോൺ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമ്മാണം മൂന്നാം തവണയും മുടങ്ങിയിരിക്കുകയാണ്. ഫണ്ട് ലഭിക്കാത്തതിനാൽ കഴിഞ്ഞ ആറു മാസമായി നിർമ്മാണ പ്രവർത്തികൾ നിർത്തിവെച്ചിരിക്കുകയാണ്.
എഴുകോൺ അറുപറക്കോണം വെട്ടിലിക്കോണത്ത് കെഐപിയിൽ നിന്ന് ആഭ്യന്തര വകുപ്പിന് കൈമാറിയ 20 സെന്റ് ഭൂമിയിലാണ് എഴുകോൺ പോലീസ് സ്റ്റേഷന് വേണ്ടിയുള്ള പുതിയ കെട്ടിടം നിർമ്മാണം തുടങ്ങിയത്.
മുൻ എംഎൽഎ പി. ഐഷാപോറ്റിയുടെ കാലത്താണ് കെട്ടിടത്തിന് അനുമതി ലഭിച്ചത്. മന്ത്രി കെ.എൻ. ബാലഗോപാൽ തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കി. 1 കോടി 65 ലക്ഷം രൂപ വകയിരുത്തിയ കെട്ടിടത്തിന്റെ നിർമാണം 2023 തുടക്കത്തിലാണ് ആരംഭിച്ചത്.
ഘട്ടം ഘട്ടമായി നൽകുന്ന ഫണ്ട്, നിർമ്മാണം ആരംഭിച്ച് ആറു മാസം വരെ മാത്രമാണ് ലഭിച്ചത്. ഫണ്ട് വീണ്ടും അനുവദിച്ചതോടെ പുനരാരംഭിച്ച നിർമ്മാണ പ്രവർത്തികൾ ആറുമാസം കഴിഞ്ഞപ്പോൾ വീണ്ടും നിലച്ചു.
സംഭവം വിവാദമായതോടെ ഫണ്ട് വീണ്ടും എത്തിയെങ്കിലും വീണ്ടും നിർമ്മാണം മുടങ്ങുകയായിരുന്നു. കെട്ടിടത്തിന്റെ കോൺക്രീറ്റ് തൂണുകളുടെയും പടിക്കെട്ടുകളുടെ നിർമ്മാണം മാത്രമാണ് ഇതുവരെ പൂർത്തിയായത്.
എഴുകോൺ പോലീസ് സ്റ്റേഷന്റെ നിലവിലെ അവസ്ഥ;
2005ൽ ഓട് പാകിയ പഴയ വീട് അറ്റകുറ്റ പണികൾ നടത്തി ഉപയോഗയോഗ്യമാക്കിയാണ് എഴുകോൺ പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. ഇടുങ്ങിയ മുറികളിലാണ് സിഐ യും എസ്ഐ യും അടക്കം അമ്പതോളം പോലീസ് ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. വനിതാ പോലീസുകാർക്ക് പ്രത്യേകം വിശ്രമ മുറിയോ ശൗചാലയമോ ഇല്ല. കാടും മൂടിയ നിലയിലുള്ള സ്റ്റേഷനു ചുറ്റും ഇഴജന്തു ശല്യവും രൂക്ഷമാണ്. തൊണ്ടിസാധനങ്ങൾ സൂക്ഷിക്കാനും സൗകര്യങ്ങൾ തീരെ ഇല്ല.
എഴുകോൺ പോലീസ് സ്റ്റേഷനിലെ ദുരിതം ജനങ്ങൾക്കും അനുഭവിക്കേണ്ടിവരുന്നു;
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം പൊതുമരാമത്ത് ജോലികൾ എല്ലാം നിലച്ചമട്ടിലാണ്. പൂർത്തിയാക്കിയതിന്റെ പണം നൽകാത്തതിനാൽ ഗവൺമെന്റ് പ്രവർത്തികൾ ഏറ്റെടുക്കാൻ കരാറുകാർ വിസമ്മതിക്കുന്നു. ഇതിനാൽ പല പ്രവർത്തികളും പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. അതിലൊന്നാണ് എഴുകോൺ പോലീസ് സ്റ്റേഷൻ. ദുരിതം അനുഭവിക്കുന്നത് പോലീസുകാരും പൊതുജനങ്ങളുമാണ് എന്ന് എഴുകോൺ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് രതീഷ് കിളിത്തട്ടിൽ പറഞ്ഞു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X