കൊല്ലം : ഇലക്ഷന്റെ ശമ്പളം കിട്ടാത്തതിനാൽ സൂചന പ്രതിഷേധവുമായി വീഡിയോഗ്രാഫർമാർ. കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ അങ്ങോളമിങ്ങോളം 100 കണക്കിന് വീഡിയോഗ്രാഫർമാരാണ് പ്രവർത്തിച്ചത്. കേരള ഗവൺമെന്റിന്റെ അധീനതയിലുള്ള സി-ഡിറ്റിന്റെ നേതൃത്വത്തിലാണ് കൊട്ടേഷൻ എടുത്തത് എങ്കിലും മറ്റ് ഫോട്ടോഗ്രാഫി സംഘടനകൾക്ക് സബ് കൊട്ടേഷൻ കൊടുത്താണ് വീഡിയോഗ്രാഫർമാരെ ഉപയോഗിച്ച് വീഡിയോ ചിത്രീകരണം നടത്തിയത്.
എന്നാൽ ഇലക്ഷൻ കഴിഞ്ഞ് അഞ്ചു മാസം ആയിട്ടും രാവും പകലുമായി പ്രവർത്തിച്ച നൂറോളം വീഡിയോഗ്രാഫർമാർക്ക് ഇതുവരെയും ഒരു രൂപ പോലും നൽകിയിട്ടില്ല. വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിൽ ഒരു വലിയ പ്രക്ഷോഭത്തിന് മുതിരണ്ട എന്ന് കരുതി ഈ മേഖലയിൽ പ്രവർത്തിക്കുന്ന മൂന്നുപേർ മാത്രമാണ് ഇന്ന് കളക്ടറേറ്റ് പടിക്കൽ പ്ലക്കാഡുകളുമായി പ്രതിഷേധിച്ചത്.
വീഡിയോ ചിത്രീകരണത്തിന് എത്തിയവരോട് എല്ലാ മാസവും മുപ്പതാം തീയതി തരാം തരാം എന്നാണ് അധികാരികളും മറ്റുള്ളവരും ഇപ്പോഴും പറയുന്നത്. ക്യാമറ വാടകയ്ക്ക് എടുത്ത് വർക്ക് ചെയ്ത യുവാക്കൾ കുറെ പേർ ഈ വിഭാഗത്തിൽപ്പെടുന്നുണ്ട്. അബ്‌സെന്റ്റീവ് വോട്ടുകൾ,
കൂടാതെ വഴിനീളെയുള്ള വാഹന പരിശോധന, ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യൽ തുടങ്ങിയവ യൂണിറ്റുകളോടൊപ്പം രാവും പകലും വർക്ക് ചെയ്തവരാണ് അധികവും.
സ്വന്തം കുടുംബത്തിന്റെ ആവശ്യങ്ങൾ പോലും മറന്നു ജീവിത മാർഗത്തിനായി ഈ തൊഴിലിന് ആശ്രയിച്ചവർ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണ്. സ്വർണ ഉരുപ്പടികൾ പോലും പണയപ്പെടുത്തിയാണ് പലരും ക്യാമറകൾ വാടകയ്ക്ക് എടുത്തത്. അതുപോലും കൊടുക്കാൻ ഇല്ലാത്ത സാഹചര്യത്തിലാണ് ഇതുപോലെ ഒരു സൂചന പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. തുടർനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് പോകുമെന്ന് പ്രതിഷേധിക്കാൻ എത്തിയ പ്രതിനിധികൾ അറിയിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X