പുനലൂർ 3.4.2024: മധ്യവേനലവധിയായിട്ടും സന്ദർശകരുടെ തിരക്കേറിയിട്ടും പുരാവസ്തുവകുപ്പിന്റെ സംരക്ഷിത സ്മാരകമായ പുനലൂർ തൂക്കുപാലത്തിൽ പ്രവേശനസമയം വർധിപ്പിക്കുന്നില്ല.
സന്ധ്യാ സമയങ്ങളിൽ പാലത്തിൽ ചെലവഴിക്കാനെത്തുന്ന തദ്ദേശീയരുൾപ്പെടെയുള്ള സന്ദർശകർ നിരാശരായി മടങ്ങുകയാണ്. പാലം വൈകീട്ട് 7 മണിയോടെ അടയ്ക്കുന്നതാണ് കാരണം. കോവിഡ് കാലത്തിനുമുൻപ് പ്രവേശന സമയം രാത്രി 8 വരെയായിരുന്നു. പ്രവേശനസമയം കൂട്ടുന്നതു പരിഗണിക്കാമെന്ന് മന്ത്രിയുൾപ്പെടെ ഉറപ്പുനൽകിയിട്ടും നടപടിയാകുന്നില്ല.
പൊതു ഇടങ്ങളില്ലാത്ത പുനലൂർ നഗരത്തിൽ വൈകുന്നേരങ്ങളിലാണ് പാലത്തിൽ തിരക്ക് വർധിക്കുന്നത്. അതിനാൽ പ്രവേശന സമയം രാത്രി 8 മണിവരെയാക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
6 മാസം നീണ്ട അറ്റകുറ്റപ്പണിക്കുശേഷം കഴിഞ്ഞവർഷം മേയ് 10-നാണ് പാലം വീണ്ടും തുറന്നത്. 5 മണിയായിരുന്ന പ്രവേശന സമയം അന്നു മുതൽ 7 മണിവരെയാക്കി വർധിപ്പിക്കുകയും ചെയ്തു. എന്നാൽ സമയം രാത്രി 8 വരെയായി ദീർഘിപ്പിക്കണമെന്ന് ജനപ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടു. തുടർന്നാണ് ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയത്.
പുരാവസ്തുവകുപ്പിന്റെ അധീനതയിലുള്ള സ്മാരകങ്ങൾ സൂര്യാസ്തമയത്തിനുശേഷം പ്രവർത്തിപ്പിക്കാറില്ലെന്ന് ചൂണ്ടിക്കാട്ടിയ ഡയറക്ടറും തൂക്കുപാലത്തിന്റെ കാര്യം പ്രത്യേകം പരിഗണിക്കാമെന്ന് ഉറപ്പുനൽകി. എന്നാൽ ഒരു വർഷത്തിനുശേഷവും നടപടിയായില്ല.
നിലവിൽ വൈകീട്ട് 6 മണിയോടെയാണ് പാലത്തിൽ കൂടുതലായും കാഴ്ചക്കാരെത്തുന്നത്. സന്ദർശകരിൽ ഭൂരിഭാഗവും കുട്ടികൾ ഉൾപ്പെടുന്ന കുടുംബങ്ങളാണ്. ഏറെ സമയം പാലത്തിൽ ചെലവഴിക്കാമെന്ന പ്രതീക്ഷയോടെ എത്തുന്ന കുടുംബങ്ങൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ പാലം കണ്ടു മടങ്ങേണ്ടിവരുന്നു. പ്രവേശനസമയം 8 വരെയെങ്കിലുമാക്കിയാൽ സന്ദർശകർക്ക് മാനസികോല്ലാസത്തിന് കൂടുതൽ സമയവും അവസരവും ലഭിക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പുനലൂരിന്റെ ഹൃദയഭാഗത്ത് കല്ലടയാറിനു കുറുകേ, തിരുവിതാംകൂർ മഹാരാജാവ് ആയില്യം തിരുനാൾ രാമവർമയുടെ ഭരണകാലത്ത് നിർമിക്കപ്പെട്ടതാണ് തൂക്കുപാലം. സ്കോട്ട്‌ലൻഡ്കാരനായ എൻജിനിയർ ആൽബർട്ട് ഹെൻട്രിയുടെ മേൽനോട്ടത്തിൽ 1871 മുതൽ 1877 വരെയുള്ള 6 വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. 1990-ൽ പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമാക്കി..
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ