ബെംഗളൂരു: ബെംഗളൂരുവിൽ ജലക്ഷാമം രൂക്ഷമായതോടെ ആശങ്ക ഉയർത്തി കോളറ കേസുകളും. നഗരത്തിലെ പിജി ഹോസ്റ്റലിലെ താമസക്കാർക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്. വയറിളക്കവും ഛർദിയും ഉണ്ടായതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ആരോഗ്യ വകുപ്പ് കോളറ ബാധ കണ്ടെത്തിയത്.
കോളറ ബാധ സംശയിക്കുന്ന രണ്ടു പേരുടെ പരിശോധന ഫലംകൂടി പുറത്തു വരാനുണ്ട്. മലിന ജലത്തിലൂടെ ശരീരത്തിൽ പ്രവേശിച്ച ബാക്ടീരിയകളാകാം കോളറ ബാധിക്കാൻ കാരണമായതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. റായ്ച്ചൂർ, ബീദർ ഉൾപ്പെടെയുള്ള ജില്ലകളിലും ഇതിനകം കോളറ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബെംഗളൂരുവിൽ കോളറ കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബെംഗളൂരുവിൽ അനുഭവപ്പെടുന്ന ജലഷാമം കാരണം ഹോട്ടലുകളും, തെരുവ് തട്ടുകടകളുമൊക്കെ ശുദ്ധീകരിക്കാത്ത വെള്ളം പാചകത്തിനായി ഉപയോഗിക്കുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വീടുകളിൽ എത്തുന്ന വെള്ളവും ശുദ്ധീകരിക്കാത്തവയാണ്. നഗരത്തിലെ മലിനമായ തടാകങ്ങളിൽ നിന്നും മറ്റും ശേഖരിക്കുന്ന വെള്ളമാണ് ടാങ്കർ ലോറികളിലാക്കി വീടുകളിലെ ജലസംഭരണികളിൽ എത്തിക്കുന്നത്. ഈ വെള്ളം കരുതി ഉപയോഗിച്ചില്ലെങ്കിൽ ജലജന്യരോഗങ്ങൾ പടർന്നു പിടിക്കാൻ സാധ്യതകൾ ഏറെയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക 👇
+916238895080