Monday, June 16, 2025

സാധ്യമായ എല്ലാ മാർഗവും ഉപയോഗിച്ച്‌ രക്ഷാപ്രവർത്തനം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നമ്മുടെ നാട് ഇന്നുവരെ കണ്ടതിൽ വെച്ച് അതിദാരുണമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വയനാട്ടിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

വയനാട് : വയനാട്ടിൽ മണ്ണിനടിയിൽപെട്ടവരും ഒഴുക്കിൽ പെട്ടവരുമായി ഇനിയും ആളുകളുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമം തുടരും. സാധ്യമായ എല്ലാ ശക്തിയും മാർഗങ്ങളും ഉപയോഗിച്ച്‌ രക്ഷാപ്രവർത്തനം തുടരും. അതിതീവ്രമായ മഴയിൽ ഉണ്ടായ ഉരുൾ പൊട്ടലിൽ ഒരു പ്രദേശം മുഴുവൻ ഇല്ലാതായി. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന കുഞ്ഞുങ്ങൾ അടക്കമുള്ളവരാണ് നേരം പുലരുന്നതിന് മുൻപ് ജീവൻ നഷ്ടപ്പെട്ട് മണ്ണിൽ പുതഞ്ഞുപോയത്. ഒട്ടേറെ പേർ ഒഴുകിപ്പോയി. 16ഓളം പേരുടെ മൃതദേഹങ്ങൾ മലപ്പുറം ജില്ലയിലെ നിലമ്ബൂരിനടുത്ത് പോത്തുകല്ലിൽ ചാലിയാറിൽനിന്നാണ് കണ്ടെത്തിയത്. ഇവിടെ നിന്ന് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ 34 മൃദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 18 മൃതദേഹങ്ങൾ ബന്ധുകൾക്ക് വിട്ടുനൽകി.

വെള്ളാർമല ജി വി എച്ച്‌ സ്‌കൂൾ പൂർണമായും മണ്ണിനടിയിലായി. ഇരുവഴിഞ്ഞിപ്പുഴ രണ്ടായി ഒഴുകുകയാണ്. വീടുകൾക്കും ജീവനോപാധികൾക്കുമേറ്റത് വലിയ നാശനഷ്ടമാണ്. ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലിദുരന്ത വിവരം അറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത്ഷാ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് എന്നിവരുൾപ്പെടെ നേരിട്ട് വിളിച്ച്‌ കാര്യങ്ങൾ അന്വേഷിക്കുകയും എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, മുൻ പ്രതിപക്ഷ നേതാവ് തുടങ്ങി ഒട്ടേറെ പേർ വിളിച്ച്‌ ഒന്നിച്ച്‌ പ്രവർത്തിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.

അപകടവിവരം അറിഞ്ഞയുടെനെ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ ശ്രമിച്ചിരുന്നു. അഞ്ചു മന്ത്രിമാരെ വയനാട്ടിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിയോഗിച്ചിട്ടുണ്ട്. മന്ത്രിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സൈന്യത്തിന്റെ സഹായമുൾപ്പെടെയുള്ള ആവശ്യമായ സജ്ജീകരണങ്ങളോടെയും രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. പരമാവധി ജീവനുകൾ രക്ഷിക്കാനും പരുക്കേറ്റവർക്ക് മികച്ച ചികിത്സയൊരുക്കാനും മറ്റുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുമാണ് ശ്രമിക്കുന്നത്. വയനാട്ടിൽ 45 ദുരിതാശ്വാസ ക്യാമ്ബുകൾ തുറന്നിട്ടുണ്ട്. 3,069 ആളുകളെ ക്യാമ്ബുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ 118 ക്യാമ്ബുകൾ പ്രവർത്തിക്കുന്നു. ആകെ 5,531 ആളുകളെ ക്യാമ്ബുകളിൽ താമസിപ്പിച്ചിട്ടുണ്ട്.

ഫയർഫോഴ്സ്, എൻഡി ആർ എഫ്, പോലീസ്, തുടങ്ങിയ വിവിധ സേനകൾ യോജിച്ച്‌ പ്രവർത്തിച്ചു വരുന്നു. സൈനിക വിഭാഗങ്ങളുടെ സഹായവും അടിയന്തര പ്രാധാന്യത്തോടെ ലഭ്യമാക്കിയിട്ടുണ്ട്. കരസേനയുടെയും നാവിക സേനയുടെയും വിവിധ വിഭാഗങ്ങൾ രക്ഷാ പ്രവർത്തനത്തിനെത്തുന്നുണ്ട്. ഫയർ ഫോഴ്സിൽ നിന്നും 329 അംഗങ്ങളെ വിവിധ ജില്ലകളിൽ നിന്നായി വയനാടിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇതിൽ വാട്ടർ റെസ്‌ക്യൂ അക്കാദമിയിലെ 35 ട്രെയിൻഡ് അംഗങ്ങളും, 86 സിവിൽ ഡിഫെൻസ്, ആപ്ത മിത്ര അംഗങ്ങളും ഉൾപ്പെടുന്നു.

എൻ ഡി ആർ എഫിന്റെ 60 അംഗ ടീം വയനാട്ടിൽ ഇതിനോടകം എത്തി രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടുന്നു. കൂടാതെ ബാംഗ്ലൂരിൽ നിന്നുള്ള സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഡി എസ് സിയുടെ 64 പേരടങ്ങുന്ന ടീം എത്തിയിട്ടുണ്ട്. 89 പേരുടെ ടീം പുറപ്പെട്ടിട്ടുമുണ്ട്. മറ്റൊരു ഡി എസ് സി ടീം കണ്ണൂരിൽ സജ്ജമാണ്. സുലൂരിൽ നിന്ന് വയനാട്ടിലേക്ക് പുറപ്പെട്ട എയർഫോഴ്സിന്റെ രണ്ടു ചോപ്പറുകൾ പ്രതികൂല കാലവസ്ഥയെ തുടർന്ന് കോഴിക്കോട് നിൽക്കുകയാണ്. കൂടാതെ നേവിയുടെ റിവർക്രോസിങ്ങ് ടീമിനായും ഇടി എഫ് ആർമിയുടെ ഒരു ടീമിനായും ഇന്ത്യൻ കോസ്റ്റ് ഗാർഡ് ടീമിനായും റിക്വസ്റ്റ് നൽകിയിട്ടുണ്ട്.

കൂടാതെ വിവിധ ജില്ലകളിൽ നിന്നുള്ള 30 പേരടങ്ങുന്ന എൻ ഡി ആർ എഫ് ടീമുകളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കും നിയോഗിച്ചിട്ടുണ്ട്. ആരക്കോണത്ത് നിന്നുള്ള സംഘം പാലക്കാട്ടേക്കും പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിന് ഉത്തരമേഖല ഐ ജി, ഡി ഐ ജി എന്നിവർ ദുരന്ത മേഖലയിൽ എത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ ക്രമസമാധാനവിഭാഗം എ ഡി ജി പിയും വയനാട് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്നു.

പോലീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തിരച്ചിൽ സംഘങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആണിത്. പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ അപ്പപ്പോൾ ദുരിതബാധിത പ്രദേശത്തെ തിരച്ചിൽ സംഘങ്ങൾക്ക് കൈമാറുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ലോക്കൽ പോലീസിനെ കൂടാതെ കേരള ആംഡ് പോലീസ് ബറ്റാലിയനുകൾ, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്‌ക്യു ഫോഴ്സ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എന്നിവയിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. കൂടാതെ കെ എ പി അഞ്ചാം ബറ്റാലിയനിലെ ഹൈ ആൾട്ടിറ്റിയൂഡ് ട്രെയിനിങ് സെന്ററിൽ നിന്നുള്ള വിദഗ്ധ പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളാകും. തിരച്ചിലിന് സഹായിക്കുന്നതിനായി വിവിധ ജില്ലകളിൽ നിന്ന് പോലീസിന്റെ ഡ്രോൺ സംഘങ്ങളെയും വയനാട്ടിലേയ്ക്ക് നിയോഗിച്ചിട്ടുണ്ട്.

മണ്ണിനടിയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച രണ്ട് പോലീസ് നായ്ക്കളേയും തിരച്ചിലിനായി ഉപയോഗിക്കുന്നു. സൈന്യത്തിന്റെ പരിശീലനം സിദ്ധിച്ച നായ്ക്കളെ ലഭ്യമാക്കാനും അഭ്യർഥിച്ചിട്ടുണ്ട്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും മറ്റുമുള്ള യന്ത്രസാമഗ്രികളുമായി ബാംഗ്ലൂരിൽ നിന്ന് എത്തുന്ന കരസേനാവിഭാഗങ്ങൾക്ക് തടസ്സം കൂടാതെ എത്തിച്ചേരുന്നതിനായി ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പരുക്കേറ്റവരെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുന്നതിന് പോലീസ് എല്ലാവിധ സഹായവും നൽകുന്നുണ്ട്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts