2013 ൽ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ തന്റെ പഠന റിപ്പോർട്ടിൽ ചൂണ്ടികാട്ടിയ വസ്തുതകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.
‘പശ്ചിമഘട്ടം ആകെ തർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിന് നിങ്ങൾ വിചാരിക്കും പോലെ യുഗങ്ങൾ ഒന്നും വേണ്ട, നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും.’ എന്നായിരുന്നു ഗാഡ്ഗിലിന്റെ വാക്കുകൾ.
തോരാതെ മഴ പെയ്യുമ്പോൾ ഇനിയൊരു പ്രളയം ഉണ്ടാവല്ലേയെന്ന് പ്രാർത്ഥിച്ചുറങ്ങുന്ന കേരളം ഇന്ന് ഉണർന്നത് ചൂരൽ മലയിലെയും മുണ്ടക്കൈയിലെയും ദുരന്ത വാർത്ത കേട്ടാണ്. ഒടുവിൽ ലഭിച്ച വിവരങ്ങൾ പ്രകാരം 135 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ദുരന്ത പ്രദേശങ്ങളിൽ ഇപ്പോഴും രക്ഷാദൗത്യം തുടരുകയാണ്. ഇനിയും ഉരുൾപൊട്ടലിനുള്ള സാധ്യതയും ഉണ്ട്.
ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് 2013 ൽ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ തന്റെ പഠന റിപ്പോർട്ടിൽ ചൂണ്ടികാട്ടിയ വസ്തുതകൾ. അതിനുശേഷം 2020 ഓഗസ്റ്റ് 6 ന് രാത്രി, രാജമല പെട്ടിമുടിയിൽ 66 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന് ശേഷം ഗാഡ്ഗിൽ പറഞ്ഞത് ഇപ്രകാരം,
‘എന്നെ തള്ളി പറഞ്ഞവർ സുരക്ഷിതരായി, സുഖമായി ജീവിക്കുന്നു. എനിക്കെതിരെ തെരുവിൽ ഇറക്കപ്പെട്ട പാവങ്ങൾ ഇന്ന് മണ്ണിനടിയിലും. ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ…’ ഗാഡ്ഗിലിൻറെ ഈ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നത്. ഗാഡ്ഗിലിനെ കേട്ടിരുന്നെങ്കിൽ ഒരുപക്ഷെ ഇത്തരമൊരു ദുരന്തത്തെ അഭിമുഖീകരിക്കേണ്ടി വരില്ലായിരുന്നുവെന്ന് അഭിപ്രായം ഉയരുകയാണ്.
അതിനിടെ വീണ്ടും വയനാട് ദുരന്തഭൂമിയായി മാറിയ വാർത്ത ആശങ്കയോടെയാണ് മാധവ് ഗാഡ്ഗിൽ പൂനെയിൽ ഇരുന്ന് കേട്ടത്. ‘വയനാട് ഒരിക്കൽ കൂടി ദുരന്തഭൂമിയാകുകയാണ്. ആശങ്കയോടെ നിൽക്കുന്ന ഒരാൾ പൂണെയിലുണ്ട്, മാധവ് ഗാഡ്ഗിൽ. പതിവ് പോലെ അദ്ദേഹം രാവിലെ വിളിച്ചു. വിവരങ്ങൾ തിരക്കി. ദുരന്തകാരണങ്ങളെക്കുറിച്ച് അന്വേഷിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X