കർണാടകയിൽ 18 മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരനെ രക്ഷിച്ചു. ഇന്നലെയാണ് 280 അടി താഴ്ചയുള്ള കുഴൽക്കിണറിൽ കുട്ടി അബദ്ധത്തിൽ വീണത്. കുഴൽക്കിണറിൽ 20 അടി താഴ്ചയിൽ കുടുങ്ങി കിടന്ന കുട്ടിയെ സമാന്തരമായി കുഴി കുഴിച്ചാണ് രക്ഷിച്ചത്.
വിജയപുര ഇൻഡി താലൂക്കിലെ ലച്യൻ ഗ്രാമത്തിൽ ബുധനാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. കൃഷിയിടത്തിലെ കുഴൽക്കിണറിലാണ് കുട്ടി വീണത്. കുഴൽക്കിണറിന് അരികിൽ കളിച്ചു കൊണ്ടിരുന്ന കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാരനാണ് കുടുംബത്തെ വിവരം അറിയിച്ചത്.
വിവരം അറിഞ്ഞ് ഫയർ ഫോഴ്സ് അടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഫാം ഉടമയുടെ കൊച്ചുമകനാണ് കുഴൽക്കിണറിൽ വീണത്.ദിവസങ്ങൾക്ക് മുൻപാണ് കുഴൽക്കിണർ കുത്തിയത്. 280 അടി കുഴിച്ചിട്ടും വെള്ളം കിട്ടാതെ വന്നതോടെ ഡ്രില്ലിങ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ കുഴൽക്കിണർ മൂടാൻ മറന്നുപോയതാണ് അപകടത്തിന് കാരണമായത്.
കുഴൽക്കിണറിന് സമാന്തരമായി 21 അടി താഴ്ചയിൽ കുഴിയെടുത്താണ് രക്ഷാപ്രവർത്തകർ കുട്ടിക്ക് അരികിൽ എത്തിയത്. എക്സ്കവേറ്റർ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് കുഴി കുഴിച്ചത്. അതിനിടെ കുട്ടിക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. കുട്ടിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ