തിരുവനന്തപുരം: രണ്ടു മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. മൂന്നര ലക്ഷത്തോളം കുരുന്നുകളാണ് ഇന്ന് ആദ്യമായി സ്‌കൂളുകളിൽ എത്തുക.മുൻ വർഷങ്ങളെ അപേക്ഷിച്ചു കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട്.
പുതിയ അധ്യയന വർഷം മാറ്റങ്ങളുടേതാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകളിൽ ഓൾപാസ് എന്ന രീതിമാറ്റി പഠനവും പരീക്ഷയും കുറ്റമറ്റരീതിയിലാക്കും. പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും മിനിമം മാർക്കുവേണമെന്ന തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷം പാഠപുസ്തകങ്ങൾ പരിഷ്‌ക്കരിച്ചു.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്ബത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിലേക്കെത്തിക്കഴിഞ്ഞു. ഇടവേളയ്ക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരികെയെത്തി. 2005ൽ അവസാനിപ്പിച്ച വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരും. നിരന്തര മൂല്യനിർണയത്തിലും ഇനി വാരിക്കോരി മാർക്കുണ്ടാകില്ല. നൂറിനടുത്ത് എത്തുന്ന വിജയശതമാനം ഇനി മുതൽ പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം.
മലബാറിലെ പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി ഇത്തവണയും തുടരും. ട്രയൽ അലോട്ട്മന്റ് തീർന്നപ്പോൾ തന്നെ മിടുക്കരായവർക്ക് പോലും സീറ്റില്ലാത്ത സ്ഥിതിയാണ്. എന്നാൽ മലബാറിൽ സീറ്റ് ക്ഷാമമില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി പറയുന്നത്.
സാമ്ബത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവേശനോത്സവം ഗംഭീരമാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പി.ടി.എയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണതോടെ കുട്ടികളെ സ്വീകരിക്കാൻ സ്‌കൂളുകൾ ഒരുങ്ങിക്കഴിഞ്ഞു. ആദ്യമായി സ്‌കൂളിലെത്തുന്ന കുഞ്ഞുങ്ങളെ വർണങ്ങളാലും ചിത്രങ്ങളാലും അലങ്കരിച്ച ക്ലാസ് മുറികളിലേക്കു മധുരം നൽകി സ്വീകരിക്കും.
വിവിധ പരിപാടികളാണ് ഓരോ സ്‌കൂളുകളും സംഘടിപ്പിച്ചിട്ടുള്ളത്. സ്‌കൂൾതലം, ജില്ലാതലം സംസ്ഥാനതലം എന്നിങ്ങനെയാണ് പ്രവേശനോത്സവം. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ എളമക്കര സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp