ബെംഗളൂരു: കൊലപാതക കേസിൽ കന്നഡ നടൻ ദർശൻ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ മാനേജരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
ബെംഗളൂരുവിലെ നടന്റെ ഫാം ഫൗസിലാണ് ശ്രീധർ എന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഈ ഫാം ഫൗസിന്റെ നടത്തിപ്പുകാരാനായിരുന്നു ശ്രീധർ. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു.
മരിക്കാൻ തീരുമാനിച്ചതിനുള്ള കാരണങ്ങൾ വ്യക്തമാക്കി ഒരു വീഡിയോ സന്ദേശവും ശ്രീധർ തയ്യാറാക്കിയിരുന്നതായി പോലീസ് പറയുന്നു.
ഏകാന്തജീവിതം മടുത്തതിനാൽ മരിക്കാൻ തീരുമാനിച്ചെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതാണ് വീഡിയോയെന്നും പോലീസ് പറയുന്നു.
തന്റെ കുടുംബത്തെ ഇതിലേക്ക് ഒരുകാരണവശാലും വലിച്ചിഴയ്ക്കരുതെന്നും ശ്രീധർ കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ദർശൻ അറസ്റ്റിലായ രേണുകാ സ്വാമി കൊലപാതകവുമായി ശ്രീധറിന് ബന്ധമുണ്ടോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
രാജ്യമെമ്പാടും വലിയ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു കൊലപാതകകേസിൽ സൂപ്പർസ്റ്റാർ ദർശൻ അറസ്റ്റിലായത്.
കന്നഡ സിനിമാരംഗത്ത് ചലഞ്ചിംഗ് സ്റ്റാർ എന്ന് വിളിപ്പേരുള്ള ദർശൻ ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ദർശന്റെ പെൺസുഹൃത്തും സിനിമാ താരവുമായ പവിത്രാ ഗൗഡയ്ക്ക് മോശം പരാമർശം നിറഞ്ഞ മെസേജ് അയച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഒരു സംഘമാളുകളെ ഉപയോഗിച്ച് ദർശൻ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുവരികയും മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് പോലീസ് പറയുന്നത്.
കാണാതായി ദിവസങ്ങൾക്കു ശേഷം രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരുവിലെ അഴുക്കുചാലിൽ കണ്ടെത്തുകയായിരുന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X